ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്ന് ശശി തരൂര്‍ എംപി കുറ്റമുക്‌തനായതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍. തരൂരിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് ആര് നഷ്‌ടപരിഹാരം നൽകുമെന്ന് കപിൽ സിബൽ ചോദിച്ചു.
‘തരൂരിനെ കോടതി കുറ്റമുക്‌തനാക്കിയതോടെ ഡെല്‍ഹി പൊലീസാണ് കുറ്റം ചെയ്‌തതെന്ന് വന്നിരിക്കുന്നു. ഇത്രനാളും അദ്ദേഹം നേരിടേണ്ടിവന്ന മാനസിക പീഡനം, പക്ഷപാതപരമായ അന്വേഷണം, അദ്ദേഹത്തിന്റെ യശസിനേറ്റ തകര്‍ച്ച, ആരാണ് ഇതിനെല്ലാം നഷ്‌ടപരിഹാരം നല്‍കുക ‘- കപില്‍ സിബല്‍ ട്വീറ്റ് ചെയ്‌തു.
സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിനെതിരെ തെളിവില്ലെന്നാണ് ഡെല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്റെ വാദം കോടതി അംഗീകരിച്ചു. സ്‌പെഷ്യല്‍ കോടതി ജഡ്‌ജി ഗീതാജ്‌ഞലി ഗോയലാണ് വിധി പ്രസ്‌താവം നടത്തിയത്.
2014 ജനുവരി പതിനേഴിനാണ് ഡെല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് ഭാര്യ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ രാഷ്‌ട്രീയ കോളിളക്കം ഉണ്ടാക്കിയിരുന്നു. തരൂരിനെ നിരന്തരം വേട്ടയാടിയ ടിവി ചാനലുകളിലെ കുറ്റവിചാരണക്കാരും പക്വതയില്ലാതെ ആക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരും മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Read also: ക്രിപ്‌റ്റോ; ലോകരാജ്യങ്ങളെ പിന്തള്ളി ഇന്ത്യ രണ്ടാം സ്‌ഥാനത്ത്