ന്യൂഡെൽഹി: ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഉയരുന്നു. യുഎസ് , യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ബ്‌ളോക്ക് ചെയിൻ ഡാറ്റ പ്‌ളാറ്റ്‌ഫോമായ ചെയിനലാസിസിന്റെ 2021 ഗ്‌ളോബൽ ക്രിപ്‌റ്റോ അഡോപ്‌ഷൻ ഇൻഡക്‌സ് പ്രകാരം രണ്ടാം സ്‌ഥാനത്താണ് ഇന്ത്യ. ഒന്നാം സ്‌ഥാനം വിയറ്റ്‌നാമിനാണ്.
2020 ജൂണിനും 2021 ജൂലൈക്കും ഇടയിൽ ലോകമെമ്പാടുമുള്ള ക്രിപ്‌റ്റോ അഡോപ്‌ഷനിൽ 880 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ പ്‌ളാറ്റ്‌ഫോമായ ഫൈൻഡറിന്റെ റിപ്പോർട് പ്രകാരം ക്രിപ്‌റ്റോ കറൻസി ഇടപാടിന്റെ കാര്യത്തിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങൾ ഏഷ്യയിൽ നിന്നുള്ളതാണ്.
ലോകമെമ്പാടുമുള്ള 47,000 പേരിൽ നടത്തിയ സർവേയുടെ അടിസ്‌ഥാനത്തിലാണ് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് സർവേയിൽ പങ്കെടുത്തവരിൽ 30 ശതമാനവും ക്രിപ്‌റ്റോ നിക്ഷേപമുള്ളവരാണ്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറൻസി ബിറ്റ് കോയിനാണ്. റിപ്പിൾ, എതേറിയം, ബിറ്റ് കോയിൻ ക്യാഷ് എന്നിവയിലും ഇന്ത്യക്കാർ നിക്ഷേപം നടത്തിയിട്ടുണ്ട്.
പ്രവാസികളുടെ എണ്ണത്തിലെ വർധനവാണ് ഇന്ത്യയിലെ ക്രിപ്‌റ്റോ നിക്ഷേപകരുടെ എണ്ണം ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. 2021 ജനുവരിയിലെ യുഎൻ കണക്ക് പ്രകാരം 1.8 കോടി പേരാണ് പ്രവാസികളായുള്ളത്. പ്രവാസി ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് ഒന്നാമതാണ് ഇന്ത്യ.
Also Read: ബംഗാൾ സംഘർഷം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി