കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്‌താരത്തിനായി സംവിധായകൻ നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാകുന്നത്.
മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവൻ ഉൾപ്പടെ 180 സാക്ഷികളുടെ വിസ്‌താരം ഇപ്പോള്‍ പൂർത്തിയായി. കേസിലെ 34ആം സാക്ഷിയായിരുന്ന കാവ്യ മാധവൻ കൂറുമാറി പ്രതിഭാഗത്തിനൊപ്പം ചേർന്നിരുന്നു. അതിക്രമം നേരിട്ട നടിയോട് ദിലീപിന് ശത്രുതയുണ്ടെന്ന വാദത്തെ സാധൂകരിക്കുന്നതിന് വേണ്ടിയാണ് കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
അതേസമയം, കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി 6 മാസത്തെ സമയം കൂടി അനുവദിച്ചു. ഈ മാസം വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറയണമെന്നാണ് സുപ്രീം കോടതി നേരത്തെ വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നത്.
എന്നാൽ സംസ്‌ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായതിനാൽ വിചാരണ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും, അതിനാൽ 6 മാസത്തെ സമയം കൂടി അനുവദിക്കണമെന്നുമാണ് വിചാരണ കോടതി ജഡ്‌ജി ഹണി എം വർഗീസ് അപേക്ഷയിൽ വ്യക്‌തമാക്കിയിരുന്നത്. ഇത് മൂന്നാം തവണയാണ് വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിക്കുന്നത്.
Most Read: ആര്‍സിസിയിലെ ലിഫ്റ്റ് അപകടം; ഡയറക്‌ടറുടെ റിപ്പോര്‍ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷൻ