തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റ് അപകടത്തിൽ മരിച്ച നദീറയുടെ മരണകാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്‌തവും വിശദവുമായ റിപ്പോര്‍ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തിൽ ആര്‍സിസി ഡയറക്‌ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട് അപൂര്‍ണമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.
ലിഫ്റ്റില്‍ നിന്നും വീണ നദീറയുടെ തലക്ക് എങ്ങനെ ക്ഷതമേറ്റു, ആര്‍സിസിയിലെ ലിഫ്റ്റുകള്‍ക്ക് വാര്‍ഷിക കരാര്‍ ഉണ്ടോ, നദീറയുടെ ആശ്രിതന് ആര്‍സിസിയില്‍ ജോലി നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‍റ്റിസ് ആന്റണി ഡൊമിനിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ചികിൽസയില്‍ ഡോക്‌ടര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായെന്ന പരാതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ റിപ്പോര്‍ട് സമര്‍പ്പിക്കണമെന്നും അപകടത്തിന്റെ കാരണം അറിയാനായി സാങ്കേതിക വിദഗ്‌ധരെ ഉള്‍പ്പെടുത്തി നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 24നകം എല്ലാ റിപ്പോര്‍ട്ടുകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം.
രോഗിയായ അമ്മയെ സന്ദര്‍ശിക്കാൻ കഴിഞ്ഞ മെയ് മാസം 15ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്നു വീണ് നദീറക്ക് പരിക്കേറ്റത്. അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറിയ നദീറ ലിഫ്റ്റ് തകര്‍ന്ന് രണ്ട് നില താഴ്‌ചയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ചികിൽസയിൽ കഴിയവേ മരിക്കുകയായിരുന്നു.
Read also: അതിക്രമത്തിന് നേരെ കണ്ണടച്ച് നഗരസഭ; മീൻ തട്ടിയെറിഞ്ഞ ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു