ചെന്നൈ: സ്കൂളുകൾ തുറന്നതിന് പിന്നാലെ തമിഴ്നാട്ടിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിക്കുന്നത് രൂക്ഷമാകുന്നു. ഇതുവരെ 30ലധികം അധ്യാപകർക്കും വിദ്യാർഥികൾക്കുമാണ് രോഗബാധ ഉണ്ടായത്. ഇക്കാര്യം നാളെ നടക്കുന്ന കളക്ടർമാർ ഉൾപ്പെടുന്ന യോഗത്തിൽ സ്റ്റേറ്റ് ചീഫ് സെക്രട്ടറി ചർച്ച ചെയ്യും.
കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ സെപ്റ്റംബർ 1ആം തീയതി മുതലാണ് തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നത്. നിലവിൽ 9ആം ക്ളാസ് മുതൽ 12ആം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്കാണ് സംസ്ഥാനത്ത് സ്കൂളുകളിൽ അധ്യയനം ആരംഭിച്ചത്. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും, വിദ്യാർഥികളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
മുൻകരുതലുകൾ കൃത്യമായി പാലിച്ചിട്ടും സ്കൂളുകൾ തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ അധ്യാപകർക്കും വിദ്യാർഥികൾക്കും രോഗബാധ ഉണ്ടായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോവിഡ് ബാധ സ്ഥിരീകരിച്ച സ്കൂളുകളെല്ലാം നിലവിൽ അടച്ചിട്ടുണ്ട്. കൂടാതെ ഇവിടങ്ങളിൽ അണുനശീകരണവും, കോണ്ടാക്ട് ട്രേസിംഗും നടത്തുകയാണ്.
Read also: കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; പ്രതിക്ക് ഉപാധികളോടെ ജാമ്യം