കോഴിക്കോട്: മോഷ്ടിച്ച ലോറിയുമായി അമിതവേഗത്തിൽ ഓടി പരിഭ്രാന്തി സൃഷ്ടിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ആലത്തൂർ സ്വദേശി അബ്ബാസ്, നടക്കാവ് സ്വദേശി നിധീഷ് എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. വെള്ളിയാഴ്ച രാത്രി കോഴിക്കോട് മലാപ്പറമ്പിൽ നിർത്തിയിട്ട ടിപ്പറാണ് മോഷണം പോയത്. എലത്തൂർ പോലീസ് പിടികൂടിയ യുവാക്കളെ ചേവായൂർ പൊലീസിന് കൈമാറി.
ലോറി മോഷണവുമായി ബന്ധപ്പെട്ട പരാതി ചേവായൂർ പൊലീസിന് ടിപ്പറുടമ നൽകിയിരുന്നു. തുടർന്ന്, ശനിയാഴ്ച വാഹന പരിശോധന നടത്തുന്നതിനിടെ ഈ വാഹനം എലത്തൂർ പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ അമിത വേഗത്തിൽ ഓടിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് ടിപ്പറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അമിത വേഗതയിൽ ആയിരുന്ന ലോറി നഗരത്തിൽ നിരവധി വാഹനങ്ങളെ ഇടിച്ചു. പാവങ്ങാട് വഴി പുതിയങ്ങാടിയിലൂടെ വെസ്റ്റ്ഹിൽ ചുങ്കം കടന്ന് ബിലാത്തിക്കുളം അമ്പലത്തിന്റെ മുൻവശത്താണ് ടിപ്പർ ഇടിച്ചു നിർത്തിയത്. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പോലീസ് പിടികൂടുകയായിരുന്നു.
Read Also: മലപ്പുറം തെന്നലയിലെ യുവാവിന്റെ മരണം; പോലീസ് അന്വേഷണം ആരംഭിച്ചു





































