തിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാര്‍ഗരേഖ അനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും, ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖക്ക് അന്തിമ രൂപമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ഉൽഘാടനം നിര്‍വഹിക്കുന്ന മെഡിക്കല്‍ കോളേജിലെ പുതിയ ഐസിയുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പരിശോധനയിൽ നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമായി കണക്കാക്കും. ഇതും പുതിയ മാർഗരേഖയിൽ ഉൾപ്പെടുത്തുന്നതാണ്. കൂടാതെ ഇതുസംബന്ധിച്ച് സമഗ്രമായ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ അന്വേഷണം നടത്തി, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതോടൊപ്പം പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അര്‍ഹരായവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും, അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും, സാമൂഹിക ഇടപെടലുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ വേണമെന്നും, മാസ്ക് ധരിക്കൽ, സാമൂഹിക അകലം എന്നിവ ശരിയായവിധം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ സംസ്ഥാനത്ത് നിലവിൽ 90 ശതമാനത്തിലധികം ആളുകൾ ആദ്യ ഡോസ് വാക്സിന് എടുത്തിട്ടുണ്ട്. ഒപ്പം ഒരു കോടിയിലധികം ആളുകള്‍ക്ക് സമ്പൂര്‍ണ വാക്സിനേഷനുമായിട്ടുണ്ട്. മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് മെഡിക്കല്‍ കോളേജില്‍ 100 ഐസിയു കിടക്കകൾ ഉൾപ്പെടുന്ന രണ്ട് ഐസിയുകള്‍ സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐസിയു സംവിധാനം സജ്ജമാക്കിയത്. കൂടാതെ ഇതിലേക്ക് ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിച്ചത്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Read also: കാലടി സർവകലാശാല അനധികൃത നിയമനം; ഉത്തരവ് പിൻവലിച്ചു