കോഴിക്കോട്: വിലങ്ങാട് കണ്ടെത്തിയ വന്യമൃഗത്തിന്റെ കാൽപ്പാടുകൾ പുള്ളിപുലിയുടേതെന്ന് സ്ഥിരീകരണം. വിലങ്ങാട് പാനോത്ത് കുരിശ് പള്ളിക്ക് സമീപത്തെ ജനവാസ കേന്ദ്രത്തിലാണ് വന്യമൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷമാണ് കാൽപ്പാടുകൾ പുള്ളിപ്പുലിയുടേതാണെന്ന് സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച രാവിലെ കുരിശ് പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയവരാണ് വന്യമൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടത്. തുടർന്ന് എസ്എഫ്ഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി കാൽപ്പാദത്തിന്റെ പ്രിന്റ് ശേഖരിച്ച് പരിശോധന നടത്തിയതിന് ശേഷമാണ് കാൽപ്പാടുകൾ പുള്ളിപ്പുലിയുടേതാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, ഇവിടെ നിന്ന് അടുത്തിടെ വന്യമൃഗത്തിന്റെ കടിയേറ്റ് വളർത്തുനായ ചത്തിരുന്നതായി നാട്ടുകാർ പറഞ്ഞു.
കടുവകളുടെ സാന്നിധ്യമുള്ള വയനാടൻ കാടുകളോടെ ചേർന്ന് കിടക്കുന്ന പ്രദേശമാണ് വലിയ പാനോത്ത്. തുടക്കത്തിൽ കാൽപ്പാടുകൾ കടുവയുടെതാന്നെന്ന് സംശയിച്ചിരുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം, പുള്ളിപുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കുരിശ് പള്ളിയിൽ എത്തുന്ന തീർഥാടകരും നാട്ടുകാരും കടുത്ത ഭീതിയിലാണ്.
Read Also: എംബിബിഎസ് സീറ്റ്; പ്രതീക്ഷയോടെ വയനാട് മെഡിക്കൽ കോളേജ്