കോഴിക്കോട്: ജില്ലയിലെ ഗ്വാളിയോർ റയോൺസിന്റെ കീഴിലുള്ള 400 ഏക്കർ സ്‌ഥലത്ത് പോലീസ് മിന്നൽ പരിശോധന നടത്തി. മാവൂർ പോലീസും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ സ്‌ട്രൈക്കിങ് ഫോഴ്‌സും സംയുക്‌തമായാണ് ഇന്നലെ പരിശോധന നടത്തിയത്. പരിശോധനയിൽ ആറുപേരെ പിടികൂടി.
വിജനമായ സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അനാശാസ്യം, ചൂതാട്ടം എന്നിവ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് റെയ്‌ഡ് നടത്തിയത്. ജില്ലയിലെ ഇത്തരം വിജനമായ സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള മിന്നൽ പരിശോധനകൾ തുടരുമെന്നും പോലീസ് അറിയിച്ചു.
മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്‌ടറിയുടെ പ്രവർത്തനം 1999 മെയ് മാസത്തിലാണ് നിർത്തിയത്. തുടർന്ന് 2001ൽ ഫാക്‌ടറി പൂർണമായി അടച്ചിടുകയായിരുന്നു. ബിർള വ്യവസായ ഗ്രൂപ്പിനായിരുന്നു സ്‌ഥലത്തിന്റെ ഉടമസ്‌ഥാവകാശം. 2001ൽ കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ സർക്കാർ ഭൂമി ഉൾപ്പെടുന്ന 400 ഏക്കറോളം സ്‌ഥലമാണ് ഇപ്പോൾ സാമൂഹിക വിരുദ്ധരുടെയും മറ്റും ഒളിത്താവളമായി മാറിയിരിക്കുന്നത്.
Read Also: കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം