പാലക്കാട്: വാളയാർ വനാതിർത്തികളിൽ ട്രെയിനിടിച്ച് ആനകൾ ചരിയുന്ന സംഭവം തുടക്കഥയായിട്ടും നടപടി എടുക്കാതെ വനംവകുപ്പും റെയിൽവേയും. ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ പോലും വൈദ്യുതി വേലി പൂർണമായി സ്ഥാപിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. റെയിൽവേ ട്രാക്കിലേക്ക് ആന ഇറങ്ങാതിരിക്കാനുള്ള ഒരു മാർഗവും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ട്രെയിൻ തട്ടി ചരിയുന്ന ആനകളുടെ കണക്കുകളെ കുറിച്ചും അധികൃതർക് ധാരണ ഇല്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. ആശങ്കയോടെ കഴിയുന്ന കുടുംബങ്ങൾക്ക് പലപ്പോഴും ഓലപ്പടക്കമാണ് കയ്യിലുള്ള ഏക പ്രതിരോധ മാർഗം. പടക്കം പൊട്ടുന്ന ഒച്ച കേട്ട് കാടുകയറാത്ത ആനകളും ഉണ്ട്. ജനങ്ങളുടെ ശ്രമം പരാജയപ്പെട്ടാൽ കൃഷിയിടവും വീടുകളും ഉൾപ്പടെ തരിപ്പണമാക്കും. ഏക്കറ് കണക്കിന് കൃഷിയിടങ്ങളാണ് മലമ്പുഴ, കഞ്ചിക്കോട്, കിഴക്കേത്തറ, മരുതറോഡ്. കോട്ടാംപട്ടി മേഖലയിൽ കാട്ടാനക്കൂട്ടം ഉപയോഗശൂന്യമാക്കിയത്.
മതിയായ സോളാർ വേലിയോ കിടങ്ങോ തീർത്ത് ആനയെ തുരത്താനുള്ള വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനത്തിൽ വേണ്ടത്ര വെള്ളവും ഭക്ഷണവും ഉറപ്പാക്കണം, തദ്ദേശീയരെ ഉൾപ്പെടുത്തി വനപാലകരുടെ നിരീക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാർ മുന്നോട്ട് വെക്കുന്നത്.
Most Read: ആക്രമണം രൂക്ഷം; തെരുവ് നായകളെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ