കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി മേഖലയിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ആളുകൾക്ക് വഴിനടക്കാൻ പോലും കഴിയാത്ത വിധം ഇവയുടെ ആക്രമണം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ 2 ദിവസങ്ങളിലായി ഇവിടെ 10 പേർക്കാണ് നായകളുടെ കടിയേറ്റത്. ഇവയുടെ കൂട്ടത്തിൽ പേയിളകിയ നായയും ഉണ്ട്. ഇത് ആളുകളിൽ കൂടുതൽ ആശങ്ക സൃഷ്‌ടിക്കുകയാണ്.
കടിയേറ്റ ആളുകളിൽ മിക്കവരും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്. നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ 2 പേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ആക്രമിക്കപ്പെടുന്ന ആളുകളിൽ മിക്കവരും കാൽനട യാത്രക്കാരാണ്. ബാലുശ്ശേരി, പനങ്ങാട്, വട്ടോളിബസാർ, കരുമല, എകരൂൽ എന്നിവിടങ്ങളിലാണ് ആളുകൾക്ക് തെരുവ് നായകളുടെയും പേപ്പട്ടിയുടെയും കടിയേറ്റത്.
കടിയേറ്റ ആളുകളിൽ 6 പേർക്ക് ആഴമുള്ള മുറിവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ ഇവിടെ വളർത്തുപക്ഷികളെയും വളർത്തുമൃഗങ്ങളെയും നായകൾ ആക്രമിക്കുന്നതും പതിവാണ്. രാവിലെ പത്ര വിതരണത്തിനും, പാൽ വിതരണത്തിനും പോകുന്ന ആളുകളും, നടക്കാൻ ഇറങ്ങുന്ന ആളുകളും ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. വർധിച്ചു വരുന്ന തെരുവ് നായകളുടെ ആക്രമണം തടയുന്നതിനായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമാകുന്നുണ്ട്. എന്നാൽ പഞ്ചായത്ത് അധികൃതർ ഇവർക്ക് നേരെ കൈ മലർത്തുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Read also: പാലക്കാട് അഞ്ച് അണക്കെട്ടുകൾ തുറന്നു; ജാഗ്രതാ മുന്നറിയിപ്പ്