ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 141.40 അടിയാണ് നിലവിലെ ജലനിരപ്പ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. സെക്കൻഡിൽ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നിലവിൽ 1867 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിർത്താൻ കഴിഞ്ഞ ആഴ്‌ച കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഈ ഇടക്കാല ഉത്തരവ് തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്‌നാടിന് സാധിക്കും. ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്റെ ആവശ്യം. 142 അടിയാക്കുന്നതിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്ന് തമിഴ്‌നാടും വാദിക്കുന്നു.
അതേസമയം, മുല്ലപ്പെരിയാർ കേസിലെ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബർ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവിൽ ഉടൻ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്ക് ശേഷം റൂൾകർവ് വിഷയം പരിഗണിച്ചാൽ മതിയെന്നും കേരളം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിലെ ചോർച്ചയെ കുറിച്ച് രണ്ട് സംസ്‌ഥാനങ്ങളും ഒന്നിച്ച് പരിശോധിച്ച് റിപ്പോർട് നൽകണമെന്നാണ് ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ വാദം കേൾക്കുമ്പോൾ അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്‌തമാക്കി. ചോർച്ചയുടെ വിവരങ്ങൾ കൃത്യമായി കേരളത്തിന് നൽകുന്നുണ്ടെന്ന് തമിഴ്‌നാടും അറിയിച്ചു.
Most Read: സഞ്‌ജിത്തിന്റെ കൊലപാതകം; അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും






































