പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
പോപ്പുലർ ഫ്രണ്ട് ഭാരവാഹിയാണ് അറസ്‌റ്റിലായതെന്നും പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്നും എസ്‌പി ആർ വിശ്വനാഥ് അറിയിച്ചു. ഇയാൾ നേരിട്ട് കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എസ്‌പി ആർ വിശ്വനാഥ് പറഞ്ഞു. വെട്ടിക്കൊലപ്പെടുത്താൻ കാറിൽ ഇയാളും ഉണ്ടായിരുന്നു.
പ്രതിയെ ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് കൂടുതൽ വിവരം പുറത്ത് വിടാത്തതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്‌റ്റുണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്‌ചയ്‌ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി എസ്‌ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്‌തിരുന്നു.
Read Also: ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു