നിലമ്പൂർ: പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ് നടത്തിയ സംഭവത്തിൽ ഏഴ് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. നിലമ്പൂർ ഡിപ്പോയിലെ ഏഴ് ജീവനക്കാരെയാണ് കെഎസ്ആർടിസി ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും നടത്തിയതിനെ തുടർന്ന് ഇൻസ്‌പെക്‌ടർ സി ബാലൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൻമേലാണ് നടപടി.
നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കുകളായ കെപി സുകുമാരൻ, കെ അനൂപ്, കെടി അബ്‌ദുൾ ഗഫൂർ, ഇ രഞ്‌ജിത് കുമാർ, എപി ടിപ്പു മുഹ്‌സിൻ, ടയർ ഇൻസ്‌പെക്‌ടർ എൻ അബ്‌ദുൾ അസീസ്, ഡ്രൈവർ കെ സുബ്രമഹ്ണ്യൻ എന്നിവർക്കാണ് സസ്‌പെൻഷൻ. 2021 ഒക്‌ടോബർ ഏഴിനായിരുന്നു സംഭവം. രാവിലെ ആറുമണിക്ക് കോഴിക്കോടേക്ക് പുറപ്പെട്ട ബസിന്റെ പിന്നിൽ വലതുഭാഗത്ത് രണ്ട് ടയറുകളും ഇടത് ഭാഗത്ത് ഒരു ടയറുമാണ് ഉണ്ടായിരുന്നത്.
യാത്രാമധ്യേ ബസിന്റെ പുറകിൽ നിന്ന് വലിയ ശബ്‌ദം കേട്ട് ഡ്രൈവറും കണ്ടക്‌ടറും നോക്കിയപ്പോഴാണ് ഒരു ടയർ ഇല്ലാത്തത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ആ വഴി വേറെ ബസ് ഇല്ലാത്തതിനാൽ തുക തിരികെ നൽകിയാണ് ബസ് സർവീസ് മഞ്ചേരിയിൽ അവസാനിപ്പിച്ചത്. വർക്കേഴ്‌സ് യൂണിയൻ സംസ്‌ഥാന നിർവാഹക സമിതി അംഗമായ സുകുമാരൻ തലേന്ന് ഡ്യൂട്ടി ചാർജ്‌മാനായിരുന്നു.
അന്ന് ബസിന്റെ സ്‌പ്രിങ് സെറ്റ് അഴിച്ചുമാറ്റിയത് ലോഗ് ഷീറ്റിൽ രേഘപെടുത്തിയില്ലെന്നാണ് സുകുമാരൻ, അനൂപ്, അബ്‌ദുൾ ഗഫൂർ, രഞ്‌ജിത് കുമാർ എന്നിവർക്കെതിരെ കണ്ടെത്തിയ കുറ്റം. കൂടാതെ, ബസിന്റെ ഒരു ടയർ അഴിച്ചെടുത്ത് സൂപ്പർ ഫാസ്‌റ്റിൽ ഘടിപ്പിച്ചിരുന്നു. ഈ വിവരം ലോഗ് ഷീറ്റിൽ രേഖപ്പെടുത്തുന്നതിൽ ടയർ ഇൻസ്‌പെക്‌ടർ അബ്‌ദുൾ അസീസ്, ടിപ്പു മുഹ്‌സിൻ എന്നിവർ വീഴ്‌ച വരുത്തി.
ബസ് സർവീസിന് യോഗ്യമാണെന്ന് ഉറപ്പാക്കുന്നതിൽ സൂപ്പർവൈസർ കെ സുബ്രമഹ്ണ്യൻ അലംഭാവം കാണിച്ചെന്ന് ഇൻസ്‌പെക്‌ടർ സി ബാലൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വീഴ്‌ചക്ക് നേരിട്ട് ഉത്തരവാദികൾ ആയവരെ യൂണിയൻ പരിഗണന വെച്ച് നടപടിയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവുമായി ട്രാൻസ്‌പോർട് വർക്കേഴ്‌സ് യൂണിയൻ രംഗത്തുവന്നു.
Most Read: രാജ്യത്തെ താപനിലയങ്ങൾക്ക് പൂട്ടുവീഴും; കേരളത്തെ ബാധിക്കുമോ?