കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപിന്റെ ചോദ്യംചെയ്യൽ തുടരും. ചോദ്യംചെയ്യലിനായി ദിലീപ് കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി.
ഉടൻ തന്നെ ചോദ്യംചെയ്യൽ തുടങ്ങും. ദിലീപിന്റെ പേഴ്‌സണൽ മൊബൈൽ ഫോൺ ഉൾപ്പടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ സാധനങ്ങളുടെ ഫോറൻസിക് പരിശോധന പൂർത്തിയായിട്ടുണ്ട്. ഇതിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. 3 മൊബൈൽ ഫോൺ, 2 ഐപാഡ്, ഒരു പെൻഡ്രൈവ്, ഒരു ഹാർഡ് ഡിസ്‌ക് എന്നിവയാണ് ദിലീപിന്റെ വീട്ടിലെ പരിശോധനയിൽ പിടിച്ചെടുത്തത്.
ഇന്നലെ നടന്ന ചോദ്യംചെയ്യലിൽ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുള്ളതായാണ് റിപ്പോർട്. ഇക്കാര്യങ്ങളും ഇന്നത്തെ ചോദ്യംചെയ്യലിൽ ഉൾപ്പെടുത്തും. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. സുരാജ് നടത്തിയ പണമിടപാടുകൾ അടക്കമുള്ള തെളിവുകളുടെ അടിസ്‌ഥാനത്തിലുള്ള ചോദ്യം ചെയ്യലും ഇന്നുണ്ടാകും.
ഇന്നലെ 11 മണിക്കൂറാണ് ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യംചെയ്‌തത്. അന്വേഷണം കൃത്യമായി പൂർത്തിയാക്കുമെന്നും സത്യം തെളിയിക്കുമെന്നും എഡിജിപി എസ് ശ്രീജിത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Also Read: നിശ്‌ചല ദൃശ്യ വിവാദം; കേരളത്തെ ഒഴിവാക്കിയത് സംഘ്‌പരിവാർ അജണ്ടയെന്ന് കോടിയേരി