തിരുവനന്തപുരം: റിപ്പബ്‌ളിക് ദിന പരേഡിൽ അവതരിപ്പിക്കുന്ന നിശ്‌ചല ദൃശ്യം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിന്റെ നിശ്‌ചല ദൃശ്യം ഒഴിവാക്കിയതിന് പിന്നിൽ സംഘ്‌പരിവാർ അജണ്ടയാണെന്ന് കോടിയേരി ആരോപിച്ചു.
ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചതിനാലാണ് കേരളത്തെ മാറ്റി നിർത്തിയത്. റിപ്പബ്‌ളിക് ദിനാഘോഷ ചരിത്രത്തിൽ തീരാകളങ്കമാണിതെന്നും കോടിയേരി തുറന്നടിച്ചു. ശ്രീ നാരായണ ദർശനവും സംഘ്‌പരിവാർ രാഷ്‌ട്രീയവും ഏച്ചുകെട്ടിയാലും പൊരുത്തപ്പെടാത്തവയാണെന്നും കോടിയേരി പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു.
ഈ വര്‍ഷത്തെ റിപ്പബ്‌ളിക് ദിന പരേഡില്‍ കേരളത്തില്‍ നിന്നുള്ള നിശ്‌ചല ദൃശ്യം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. കേരളത്തിന്റെ ദൃശ്യം ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കാലികപ്രസക്‌തവും സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ നിശ്‌ചല ദൃശ്യം അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം സൂചിപ്പിക്കുന്ന ദൃശ്യം അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തൊട്ടുകൂടായ്‌മക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുള്ള കേരളത്തിന്റെ നിശ്‌ചല ദൃശ്യം ഒഴിവാക്കിയതിൽ വിവിധ ഭാഗങ്ങളിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാൽ, ഡിസൈനിലെ അപാകത കാരണമാണ് കേരളത്തെ തള്ളിയതെന്നാണ് കേന്ദ്രസർക്കാർ നൽകിയ വിശദീകരണം.
Also Read: സിവിൽ സർവീസ് നിയമനങ്ങളിലെ കേന്ദ്ര ഇടപെടൽ; എതിർത്ത് സംസ്‌ഥാന സർക്കാർ