തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്‌ഥരുടെ നിയമനങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ എതിർത്ത് കേരള സർക്കാർ. കേന്ദ്ര ഡെപ്യൂട്ടേഷൻ ചട്ടഭേദഗതി ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
സംസ്‌ഥാനങ്ങളോട് ആലോചിക്കാതെയാണ് കേന്ദ്രസർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. വിവിധ പ്രത്യയ ശാസ്‌ത്രങ്ങളിൽ വിശ്വസിക്കുന്നവരും വ്യത്യസ്‌ത രാഷ്‌ട്രീയ കാഴ്‌ചപ്പാടുള്ളവരുമാണ് കേന്ദ്രവും സംസ്‌ഥാനങ്ങളും ഭരിക്കുന്നത്. എന്നാൽ, എല്ലാ സർക്കാരുകളും ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്.
സംസ്‌ഥാന സർക്കാരിനോട് ആലോചിക്കാതെ ഇത്തരത്തിലൊരു കാര്യം നടപ്പാക്കുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണ്. അതിനാൽ ഭേദഗതി പിൻവലിക്കണമെന്ന തീരുമാനമാണ് സംസ്‌ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി അയച്ച കത്തിൽ വ്യക്‌തമാക്കി.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്‌ഥരെ സംസ്‌ഥാനങ്ങളുടെ അനുമതി ഇല്ലാതെ സ്‌ഥലം മാറ്റാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. ഇതിനോടകം അഞ്ചോളം സംസ്‌ഥാനങ്ങൾ കേന്ദ്രത്തെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്‌ഥരെ എപ്പോള്‍ വേണമെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റാന്‍ അധികാരം നല്‍കുന്നതാണ് ചട്ടഭേദഗതി.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് ചട്ടങ്ങളിലെ ഭേഗദതിയെ സംബന്ധിച്ച് എല്ലാ സംസ്‌ഥാനങ്ങളും ചൊവ്വാഴ്‌ചക്ക് മുന്‍പ് അഭിപ്രായം അറിയിക്കാനാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിർദ്ദേശം നല്‍കിയിരിക്കുന്നത്. കേരള സർക്കാരിന്റെ തീരുമാനം തിങ്കളാഴ്‌ച ഔദ്യോഗികമായി അറിയിക്കും.
Also Read: ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; മലയാളിയെ ചോദ്യം ചെയ്‌തു