ന്യൂഡെൽഹി: സമൂഹ മാദ്ധ്യമമായ ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്‌തതായി റിപ്പോർട്. സംഭവത്തിൽ പെൺകുട്ടിയുടെ ഫോണും ലാപ്ടോപ്പും ഡെൽഹി പോലീസ് സൈബർ സൈൽ കസ്‌റ്റഡിയിലെടുത്തു. കേസിൽ ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്ളബ്ഹൗസ് ഗ്രൂപ്പുണ്ടാക്കിയ ലഖ്‌നൗ സ്വദേശിയായ പതിനെട്ടുകാരനെ ഡെൽഹി പോലീസ് സൈബർ സൈൽ കസ്‌റ്റഡിയിൽ എടുത്തിരുന്നു. അതേസമയം ക്ലബ് ഹൗസിൽ ഒരു ഓഡിയോ ചാറ്റ്റൂം ഉണ്ടാക്കാൻ മറ്റൊരാൾ തന്നോട് ആവശ്യപ്പെട്ട പ്രകാരം ചെയ്‌തുകൊടുത്തുവെന്നാണ് ചോദ്യം ചെയ്യലിനിടെ ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ‘സുള്ളി ഡീല്‍’, ‘ബുള്ളി ബായ്’ ആപ്പുകള്‍ക്ക് പിന്നാലെ ക്‌ളബ്ഹൗസിലൂടെയും ചര്‍ച്ചകള്‍ റെക്കോഡ് ചെയ്‌ത് സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.
‘മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികളാണ്’ എന്ന തലക്കെട്ടില്‍ ക്‌ളബ്ഹൗസില്‍ ചര്‍ച്ച സംഘടിപ്പിച്ചായിരുന്നു ലൈംഗികാധിക്ഷേപം. ക്ളബ്ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ഇതിൽ കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്‌റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ കഴിഞ്ഞയാഴ്‌ച പോലീസിന് നോട്ടീസ് അയച്ചിരുന്നു.
Read also: യുപി; റായ്‌ബറേലിയിൽ മൽസരിക്കാൻ പ്രിയങ്കയെ വെല്ലുവിളിച്ച് അദിതി