പാലക്കാട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടി എത്തിയ അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ കാണാതായ സംഭവത്തില്‍ സമരത്തിനൊരുങ്ങി ബന്ധുക്കള്‍. ചീരക്കടവ് ഊരിലെ രാമനെയാണ് കാണാതായത്. കഴിഞ്ഞ മാസം 23ആം തീയതി രാമനെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ചീരക്കടവ് ഊരിൽ ചിന്നൻ എന്നയാളുടെ മർദ്ദനമേറ്റ രാമനെ ശസ്ത്രക്രിയക്കായി ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രാമന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. കൂട്ടിരിപ്പുകാരന് ഭക്ഷണം വാങ്ങാന്‍ പോയപ്പോഴാണ് യുവാവിനെ കാണാതായത്.
തുടർന്ന് ബന്ധുക്കൾ പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവാവ് പുറത്തു പോയിട്ടില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് പോലീസിൽ ബന്ധുക്കൾ പരാതി നൽകി. എന്നാൽ, പരാതി നൽകി 18 ദിവസം പിന്നിട്ടിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചു.
രാമനെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും തീരുമാനം. എന്നാൽ രാമനെ മര്‍ദ്ദിച്ച ചിന്നനെതിരെ കഴിഞ്ഞ മാസം 20ന് കേസെടുത്തിരുന്നതായി അഗളി പോലീസ് അറിയിച്ചു. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. രാമന്റെ സഹോദരിയുടെ മകനാണ് ചിന്നന്.
Most Read: മധ്യ-തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത







































