തൊടുപുഴ: ഇടുക്കി എഞ്ചിനിയറിങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്കാണ് ഇന്ന് ഇടുക്കി ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.
പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ ഹാജരായി. കേസിൽ ഉൾപ്പെട്ട ഏഴാം പ്രതി ജയിൻ ജോയി, എട്ടാം പ്രതി അലൻ ബോബി എന്നിവർക്ക് കോടതി നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും കെഎസ്‌യുവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസിൽ നിഖിലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം രാഷ്‌ട്രീയ വിരോധം മൂലമെന്നാണ് പോലീസ് എഫ്‌ഐആറിൽ പറയുന്നത്. ധീരജിനെ കൊന്ന ശേഷം രക്ഷപ്പെടുന്നതിനിടയിൽ ഇടുക്കി കരിമണലിൽ നിന്നാണ് ഒന്നാം പ്രതിയായ നിഖിലിനെ പിടികൂടിയത്. നിലവിൽ നിഖിൽ റിമാൻഡിലാണ്.
Most Read: ന്യൂനമർദ്ദം ചുഴലിക്കാറ്റാവും; കേരളത്തിൽ 5 ദിവസം മഴയ്‌ക്ക് സാധ്യത