കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും മൂന്ന് മാസം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കേസിൽ ഇനിയും സമയം നീട്ടി നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇന്ന് ഇതും കോടതിയുടെ പരിഗണനയിൽ വരും. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണവും പൂർത്തിയാക്കി അന്തിമ റിപ്പോർട് മെയ് 30ന് വിചാരണക്കോടതിയിൽ സമർപ്പിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയിൽ ഹരജി നൽകിയതോടെ കുറ്റപത്രം ഉടൻ നൽകേണ്ടതില്ലെന്ന് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരുന്നു. പുതിയ നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈം ബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കുകയായിരുന്നു.
ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആക്ഷേപമാണ് ഉന്നയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നുവെന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന് വെച്ചത് കേട്ടുകേൾവി ഇല്ലാത്തതാണെന്ന് അന്വേഷണസംഘം പറയുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അനൂപിന്റെ മൊബൈൽ ഫോണുകളുടെ പരിശോധനയിലാണ് തെളിവ് കിട്ടിയതെന്നും ഈ സാഹചര്യത്തിൽ സൈബർ രേഖകളുടെ സൂക്ഷ്മ പരിശോധനക്ക് കൂടുതൽ സമയം വേണമെന്നുള്ള നിലപാടിലാണ് ക്രൈം ബ്രാഞ്ച്. ഇതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും ഇന്ന് വിചാരണ കോടതി പരിഗണിക്കും.
Most Read: സംസ്ഥാനം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക്; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി