തിരുവനന്തപുരം: സംസ്‌ഥാനം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക് കടക്കവേ കുട്ടികളുടെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ട് വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷമാണ് ഇന്ന് മുതൽ സ്‌കൂളുകൾ തുറക്കുന്നത്. സ്‌കൂളുകളിൽ ആരോഗ്യവകുപ്പുമായി ചേർന്ന് കോവിഡ് പ്രോട്ടോകോൾ പാലിക്കും. വാക്‌സീൻ കിട്ടാത്ത കുട്ടികൾക്ക് എത്രയും വേഗം നൽകുമെന്നും മന്ത്രി അറിയിച്ചു.
കുട്ടികളുടെ സുരക്ഷക്ക് പ്രത്യേകം ട്രാഫിക് പോലീസിനെ നിയമിച്ചിട്ടുണ്ട്. ഓൺലൈൻ പഠനം പുതിയ ടൈംടേബിളിൽ ഇനിയും തുടരുമെന്നും മന്ത്രി വിശദീകരിച്ചു. പാലക്കാട് കോട്ടായി മുല്ലക്കര സ്‌കൂളിന്റെ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം രാവിലെ ഒമ്പതരക്ക് കഴക്കൂട്ടം ഗവ.എച്ച്‌എസ്‌എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പൊതുവിദ്യാഭ്യാസ മേഖലയിലെ 13000ത്തിലേറെ സകൂളുകളിലായി 42.9 ലക്ഷം വിദ്യാർഥികളാണ് പഠിക്കാനെത്തുന്നത്. ഒന്നാം ക്‌ളാസിൽ നാല് ലക്ഷം കുട്ടികൾ ചേർന്നതായാണ് കണക്കെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ട് വർഷമായി മുടങ്ങി കിടന്ന കലോൽസവങ്ങളും കായിക, ശാസ്‌ത്ര മേളകളും ഈ വർഷം ഉണ്ടാകും. സ്‌കൂളുകളിൽ എല്ലവർക്കും മാസ്‌ക് നിർബന്ധമാണെന്നും മന്ത്രി അറിയിച്ചു.
പാഠപുസ്‌തക-യൂണിഫോം വിതരണം 90 ശതമാനം പൂർത്തിയായി. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന എല്ലായിടത്തും പൂതിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ ഇടവേളകളോ ഫോക്കസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം. ആദ്യ മൂന്നാഴ്‌ചയോളം റിവിഷനായിരിക്കും. കുട്ടികൾക്ക് മാസ്‌കും സാനിറ്റൈസറും നിർബന്ധമാണെന്നും മന്ത്രി അറിയിച്ചു.
Most Read: ബിജെപി ഡെൽഹി സംസ്‌ഥാന കമ്മിറ്റിയുടെ ജനസമ്പർക്ക പരിപാടി ഇന്ന് മുതൽ