തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. പുലർച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ സാറാ തോമസ്, 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്.
34ആം വയസിലാണ് സാറാ തോമസിന്റെ ആദ്യ നോവലായ ‘ജീവിതം എന്ന നദി’ പുറത്തിറങ്ങിയത്. ഭർത്താവ് ഡോ. തോമസ് സക്കറിയയുടെ രോഗികളായി വീട്ടിലെത്തുന്നവരിൽ നിന്ന് ആർജിച്ചെടുത്ത വിവരങ്ങളാണ് സാറാ തോമസ് തന്റെ ആദ്യ നോവലിലൂടെ പുറത്തിറക്കിയത്. ‘ദൈവമക്കൾ’, ‘മുറിപ്പാടുകൾ’, ‘വേലക്കാർ’ തുടങ്ങിയവ ശ്രദ്ധേയമായ കൃതികളാണ്.
‘നാർമടിപ്പുടവ’ എന്ന നോവലാണ് എഴുത്തുകാരി എന്ന നിലയിൽ സാറാ തോമസിനെ കൂടുതൽ പ്രശസ്തയയാക്കിയത്. ഈ നോവലിന് രണ്ടുതവണ സമഗ്ര സംഭവനക്ക് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘മുറിപ്പാടുകൾ’ എന്ന നോവൽ പിഎ ബക്കർ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന- ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. ഇതിന് പുറമെ ‘അസ്തമയം’, ‘പവിഴമുത്ത്’, ‘അർച്ചന’ എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.
ദളിത് അനീതികളെക്കുറിച്ചും, അഗ്രഹാരങ്ങളിലെ സ്ത്രീ ജീവിതങ്ങളെ കുറിച്ചും തമിഴ് ബ്രാഹ്മണരുടെ ജീവിത പശ്ചാത്തലങ്ങളും ഒക്കെയാണ് സാറ തോമസിന്റെ എഴുത്തുകളിൽ ഉടനീളം പ്രതിഫലിച്ചിരുന്നത്. താൻ എഴുത്തിലെ ജനറൽ സർജൻ ആണെന്നാണ് സാറാ തോമസ് എപ്പോഴും പറഞ്ഞിരുന്നത്. ദളിത് എഴുത്തുകാരിയെന്നോ പെണ്ണെഴുത്തുകാരിയെന്നോ വേർതിരിക്കുന്നതിനോട് സാറാ തോമസിന് താൽപര്യമില്ലായിരുന്നു. 1934ൽ തിരുവനന്തപുരത്തായിരുന്നു ജനനം. സംസ്കാരം നാളെ പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.
Most Read: ലോകായുക്ത വിധി ഇന്ന്; മുഖ്യമന്ത്രിയുടെ രാജി പ്രതീക്ഷിക്കുന്ന നിർണായക ദിനം