കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തീപിടിച്ച കോച്ചിൽ നിന്ന് 100 മീറ്റർ അകലെ മാത്രമാണ് ഭാരത് പെട്രോളിയം കോർപറേഷന്റെ ഇന്ധന സംഭരണ കേന്ദ്രം ഉള്ളത്. അഞ്ചിലേറെ വലിയ ടാങ്കുകളിലാണ് ഇവിടെ ഡീസൽ സംഭരിച്ചു വെച്ചിരിക്കുന്നത്. തീപിടിത്തത്തിൽ നിന്ന് എന്തെങ്കിലും തരത്തിൽ പൊട്ടിത്തെറി ഉണ്ടായാൽ ഒരു വലിയ ദുരന്തത്തിന് തന്നെ കണ്ണൂർ ഇന്ന് സാക്ഷിയാകേണ്ടി വരുമായിരുന്നു.
എന്നാൽ, ഫയർഫോഴ്സ് യൂണിറ്റുകളെത്തി വേഗത്തിൽ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം, സംഭവത്തിൽ എൻഐഎ വിവരശേഖരണം നടത്തി കൊണ്ടിരിക്കുകയാണ്. സംസ്ഥാന പോലീസിൽ നിന്നും റെയിൽവേ പോലീസിൽ നിന്നുമാണ് വിവരങ്ങൾ തേടുന്നത്. ഏപ്രിൽ രണ്ടിന് എലത്തൂരിൽ ഉണ്ടായ തീവെപ്പ് കേസും എൻഐഎയുടെ അന്വേഷണത്തിലാണ്.
ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കോച്ചിനകത്ത് നിന്ന് കല്ല് കണ്ടെത്തിയിട്ടുണ്ട്. തീപിടിത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. തീയിട്ട കോച്ചിന്റെ ഭാഗത്തേക്ക് ഒരാൾ കാനുമായി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ളാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. രാത്രി 11 മണിയോടെയാണ് ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. കോഴിക്കോട് എലത്തൂരിൽ ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിനാണ് തീപിടിത്തം ഉണ്ടായത്.
Most Read: ‘സ്വയം ചികിൽസ പാടില്ല, ആശുപത്രികളിൽ നാളെ മുതൽ പനി ക്ളിനിക്ക്’; ആരോഗ്യമന്ത്രി