തിരുവനന്തപുരം: നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഇതുവരെ 35 പേരുടെ സാമ്പിളുകലാണ് ശേഖരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 22 പേരുടെ ഫലം ലഭിച്ചു. അഞ്ചു പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ 14 പേർ ഐസൊലേഷനിലുണ്ട്. 706 പേർ സമ്പർക്ക പട്ടികയിലുണ്ട്. അത് ഇനിയും വർധിക്കാമെന്നും, നിയമസഭയിൽ നിപ ബാധയെ സംബന്ധിച്ച് ചട്ടം 300 അനുസരിച്ചു നടത്തിയ പ്രസ്‌താവനയിൽ ആരോഗ്യമന്ത്രി പറഞ്ഞു.
രോഗികളെ കൊണ്ടുവരുന്നതിനായി ആംബുലൻസുകൾ സജ്‌ജമാക്കിയിട്ടുണ്ട്. അവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി. ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും. വാർഡ് തിരിച്ചു സന്നദ്ധ പ്രവർത്തകരെ സജ്‌ജമാക്കും. സംസ്‌ഥാനത്ത് നിപ രോഗനിർണയത്തിനുള്ള ലാബുകൾ സജ്‌ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലെ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ജില്ലയിലെത്തി. വിവിധ മേഖലയിലെ വിദഗ്‌ധരാണ് സംഘത്തിലുള്ളത്. സംഘം നിലവിലെ സ്‌ഥിതിഗതികൾ വിലയിരുത്തുകയും പരിഹാര നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണിക്ക് സംസ്‌ഥാന സർക്കാരിന് വിവരങ്ങൾ കൈമാറും. ടീമിന്റെ പ്രവർത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സീനിയർ റീജിയണൽ ഡയറക്‌ടർ ഏകോപിപ്പിക്കും.
അതിനിടെ, നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് മറ്റന്നാളും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നേരത്തെ ഇന്നും നാളെയുമാണ് അവധി പ്രഖ്യാപിച്ചരുന്നത്. അതേസമയം, രോഗലക്ഷണങ്ങളുള്ള 11 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കഴിഞ്ഞ ദിവസം ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്‌ഥിരീകരിച്ചിരുന്നു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് നിപ സ്‌ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 24 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ആൾക്കൂട്ട പരിപാടികൾ, ഉൽസവങ്ങൾ, പള്ളിപ്പെരുന്നാൾ ഉൾപ്പടെയുള്ള പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കാനാണ് നിർദ്ദേശം. വെളളിയാഴ്‌ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണ ജോർജും പിഎ മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുക്കും.
Most Read| ‘ഫെനി ബാലകൃഷ്‌ണനെ പരിചയമില്ല, അദ്ദേഹത്തിന്റെ പിന്നിൽ മറ്റാരോ’; ഇപി ജയരാജൻ







































