തൃശൂർ: മാദ്ധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദ്ദേശം. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനാണ് തൃശൂർ സിറ്റി എസിപിക്ക് കമ്മീഷണർ നിർദ്ദേശം നൽകിയത്. എസിപി നാളെ അനിൽ അക്കരെയുടെ മൊഴിയെടുക്കും.
വേണ്ടിവന്നാൽ മാദ്ധ്യമ പ്രവർത്തകരുടെയും മൊഴിയെടുക്കുമെന്നാണ് വിവരം. സിനിമാ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് മാദ്ധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായത്. ഇത് എന്റെ വഴിയാണ് എന്റെ അവകാശമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ രോഷം.
ജനങ്ങൾക്കറിയേണ്ട ചോദ്യമാണ് ചോദിക്കുന്നതെന്ന് മാദ്ധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ പ്രതികരിക്കാൻ സൗകര്യമില്ലായെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ മാദ്ധ്യമങ്ങൾക്കുള്ള തീറ്റയാണെന്നും അതുവെച്ചു കാശുണ്ടാക്കിക്കോളൂവെന്നും സുരേഷ് ഗോപി ആദ്യം പ്രതികരിച്ചിരുന്നു. ആരോപണങ്ങളിൽ മുകേഷിനെ പിന്തുണച്ചും രംഗത്തെത്തി.
മുകേഷിനെതിരെയുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും കോടതി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും സുരേഷ് ഗോപി ചോദിച്ചു. ഇതിനുപിന്നാലെ സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ