തിരുവനന്തപുരം: ചതയ ദിനാഘോഷങ്ങൾക്ക് ബിജെപി ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയതിൽ പാർട്ടിയിൽ ഭിന്നത രൂക്ഷം. മുതിർന്ന നേതാവ് കെഎ ബാഹുലേയൻ ബിജെപി വിട്ടു. ഫേസ്ബുക്കിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. ബിജെപി ദേശീയ കൗൺസിൽ അംഗവും, മുൻ സംസ്‌ഥാന സെക്രട്ടറിയും, എസ്‌എൻഡിപി അസിസ്‌റ്റന്റ് സെക്രട്ടറിയുമാണ് കെഎ ബാഹുലേയൻ.
ചതയ ദിനാഘോഷം നടത്താൻ ഒബിസി മോർച്ചയെ ഏൽപ്പിച്ചത് സങ്കുചിത തീരുമാനമാണെന്ന് കെഎ ബാഹുലേയൻ പറഞ്ഞു. പൊറുക്കാൻ ആവുന്ന കാര്യമല്ല. ഗുരുദേവനെ ഹിന്ദു സന്യാസിയോ, ഈഴവനോ ദൈവമോ ആക്കാൻ സാധിക്കില്ല. അദ്ദേഹം തികഞ്ഞ മനുഷ്യ സ്‌നേഹിയാണ്. അദ്ദേഹത്തിന്റെ ദർശന വിരുദ്ധമായിട്ടുള്ള ഒരു കാര്യങ്ങളും ചെയ്യാൻ പാടില്ലെന്നും ഗുരുദേവൻ ഏതെങ്കിലും വിഭാഗത്തിന്റെ ഭാഗമല്ലെന്നും ബാഹുലേയൻ പറഞ്ഞു.
കഴിഞ്ഞദിവസം ടിപി സെൻകുമാർ സമാന വിഷയത്തിൽ ബിജെപിയുടെ സംസ്‌ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റിട്ടിരുന്നു. ഒബിസി മോർച്ചയെ പരിപാടി നടത്താൻ എന്തിന് ഏൽപ്പിച്ചുവെന്ന ചോദ്യമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സെൻകുമാർ ഉന്നയിച്ചത്. ബിജെപിയല്ലേ പരിപാടി നടത്തേണ്ടതെന്നും ഒബിസി മോർച്ചക്കാരുടെ മാത്രമല്ലല്ലോ ഗുരുവെന്നും സെൻകുമാർ ചോദിച്ചിരുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം

































