ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ ആത്മപരിശോധന നടത്താൻ ലീഗിനെ വെല്ലുവിളിക്കുകയാണെന്നും വ്യക്തമാക്കി.
അടുത്ത ഭരണം കിട്ടിയാൽ ഇനിയൊരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് ലീഗിന്. മതവിദ്വേഷം പരത്താനാണ് അവർ ശ്രമിക്കുന്നത്. മുസ്ലിംകളെ ഈഴവർക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നു. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിപിഐക്കെതിരെയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇടതിന്റെ പിൻബലം പിന്നാക്കക്കാരുടെ പിന്തുണയാണ്. അത് സിപിഐ മനസിലാക്കണം.
ശബരിമലയിലെ സർക്കാർ നിലപാട് ആത്മാർഥതയുള്ളതാണ്. ശബരിമല വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും വെള്ളാപ്പള്ളി വിശദമാക്കി. കഴിഞ്ഞ ദിവസം ഉണ്ടായത് ദുരനുഭവമാണ്. 89 വയസുണ്ടെന്നും പരിപാടിയിൽ നിന്ന് ഇറങ്ങിയത് ഉച്ച സമയത്താണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രായത്തെ ബഹുമാനിക്കണ്ടേ? ഈ സമയത്ത് പ്രതികരണം വേണോ എന്ന് ഞാൻ ചോദിച്ചതാണെന്നും ആയിരുന്നു മാദ്ധ്യമപ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തെ കുറിച്ച് വെള്ളാപ്പള്ളിയുടെ വിശദീകരണം. മര്യാദ കാണിക്കണ്ടേ? ഞാൻ മൈക്ക് തട്ടിയത് ശരിയാണ്. കുറച്ചുനാളായി എന്റെ ചോരയ്ക്ക് വേണ്ടി നടക്കുന്നു. അവർ സ്വയം ആത്മപരിശോധന നടത്തണ്ടേ?
ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മാദ്ധ്യമപ്രവർത്തകനെ തീവ്രവാദിയെന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. അങ്ങനെ പറയാൻ കാരണം തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും അങ്ങനെ വിവരം ഉണ്ടെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം







































