തിരുവനന്തപുരം: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചു. ശബരിമല സ്വർണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം തുടങ്ങി. എംഎൽഎമാരായ സിആർ മഹേഷും നജീബ് കാന്തപുരവും സഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുകയാണ്.
ശബരിമല സ്വർണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം. ചോദ്യോത്തരവേളയിൽ ചോദ്യം ചോദിക്കാനായി സ്പീക്കർ ക്ഷണിച്ചതിന് പിന്നാലെയാണ് തങ്ങൾ ശബരിമല സ്വർണക്കടത്ത് വിഷയത്തിൽ പ്രതിഷേധിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. പ്രതിപക്ഷം സഭയിൽ സഹകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ഇപ്പോൾ നടത്തുന്ന സമരം ഹൈക്കോടതിക്കെതിരായ സമരമാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പയ്യന്നൂരിലുണ്ടായ കോൺഗ്രസ് പ്രതിഷേധ മാർച്ചിന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക




































