ലണ്ടൻ: യുഎസ് ആക്രമണ ഭീഷണി ശക്‌തമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇറാനിലെ നയതന്ത്ര ഉദ്യോഗസ്‌ഥരെ താൽക്കാലികമായി പിൻവലിച്ച് ബ്രിട്ടൻ. ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും പൗരൻമാരോട് ഇറാൻ വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആണവായുധ പദ്ധതി ഉപേക്ഷിക്കാമെന്ന കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ അക്രമിക്കുമെന്നാണ് പ്രസിഡണ്ട് ട്രംപിന്റെ മുന്നറിയിപ്പ്.
ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് യുഎസ് കോൺഗ്രസിലെ വാർഷിക പ്രസംഗത്തിലും ആവർത്തിച്ചിരുന്നു. ഇസ്രയേലിലെ യുഎസ് എംബസിയിലെ അവശ്യസേന വിഭാഗത്തിലേത് ഒഴികെയുള്ള ജീവനക്കാർക്ക് മടങ്ങാമെന്ന് അംബാസിഡർ മൈക്ക് ഹക്കബി പറഞ്ഞു. ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവർ വെള്ളിയാഴ്‌ച തന്നെ മടങ്ങണമെന്നായിരുന്നു നിർദ്ദേശം.
തിങ്കളാഴ്‌ച സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേലിൽ എത്തും. അതിനിടെ, ഇസ്രയേലിലേക്കുള്ള യാത്ര വിലക്കി ഫ്രാൻസും ഉത്തരവിട്ടിട്ടുണ്ട്. ഒമാന്റെ മധ്യസ്‌ഥതയിൽ ജനീവയിൽ വ്യാഴാഴ്‌ച നടന്ന ഇറാൻ-യുഎസ് ചർച്ച ധാരണയിൽ എത്താതെ പിരിഞ്ഞിരുന്നു. എന്നാൽ, കാര്യമായ പുരോഗതി ഉണ്ടായെന്നും തുടർ ചർച്ച വരുന്നയാഴ്‌ച നടക്കുമെന്നുമാണ് ഒമാൻ വ്യക്‌തമാക്കുന്നത്.
അതേസമയം, ഇറാന്റെ നിലപാടിൽ താൻ നിരാശനാണെന്നാണ് ട്രംപ് വെള്ളിയാഴ്‌ച പറഞ്ഞത്. ചർച്ചകളിൽ പുരോഗതി ഇല്ലാത്തതിനാൽ അതൃപ്‌തരായ യുഎസ് പ്രതിനിധികൾ ജനീവ വിട്ടതായും റിപ്പോർട്ടുകളുണ്ട്. ചർച്ചകൾ തങ്ങളുടെ ആണവ പദ്ധതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇറാന്റെ നിർബന്ധം. എന്നാൽ, മിസൈൽ പദ്ധതിക്കൊപ്പം മേഖലയിലെ ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണയും ഇറാൻ നിർത്തണമെന്നാണ് യുഎസ് ആവശ്യം.
ട്രംപിന്റെ ഈ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് ഇറാൻ ഉറപ്പിച്ചു പറഞ്ഞു. അതിനിടെ, ഇറാന് ചുറ്റുമുള്ള യുഎസ് സൈനിക സാന്നിധ്യം വർധിപ്പിച്ചതിനാൽ ടെഹ്‌റാനിലേക്കുള്ള വിമാനങ്ങൾ തുർക്കി വെള്ളിയാഴ്‌ച രാത്രി റദ്ദാക്കി. ഇറാന് ചുറ്റും അമേരിക്ക വൻ യുദ്ധസന്നാഹം നടത്തുകയും എതിരാടാനായി ഇറാൻ അതിർത്തികളിൽ ബാലിസ്‌റ്റിക് മിസൈലുകൾ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!



































