കണ്ണൂർ: തളിപ്പറമ്പിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുന്ന ടികെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെകെ. രാഗേഷ്. തളിപ്പറമ്പ് മണ്ഡലത്തിൽ പികെ. ശ്യാമളയെ സ്‌ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് എതിർപ്പ് പരസ്യമാക്കി മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ. ഗോവിന്ദൻ രംഗത്തെത്തിയത്.
പാർലമെന്ററി സ്‌ഥാനത്തിന് വേണ്ടി യുഡിഎഫിന്റെ ചട്ടുകമായി ഗോവിന്ദൻ മാറിയെന്ന് കെകെ. രാഗേഷ് ആരോപിച്ചു. പാർലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടിൽ ഗോവിന്ദൻ വീണു. പാർലമെന്ററി സ്‌ഥാനത്തേക്കാൾ വലുത് പാർട്ടി സ്‌ഥാനമാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്ന പദവിക്ക് പുറമെ നിരവധി സ്‌ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടികെ ഗോവിന്ദനെന്നും കെകെ. രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ടികെ. ഗോവിന്ദൻ പാർലമെന്ററി മോഹവുമായി നടക്കുകയായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഉന്നത സ്‌ഥാനത്തിരിക്കുന്ന പാർട്ടി നേതാക്കൾ അത്തരം മോഹം കൊണ്ടുനടക്കാറില്ല. ടികെ. ഗോവിന്ദന്റെ പേര് കമ്മിറ്റികളിൽ ആരും പറഞ്ഞിട്ടില്ല. തന്നെ സ്‌ഥാനാർഥിയാകണം എന്ന് ആരും പറയാറില്ല. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അദ്ദേഹം ‘എന്നെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല’ എന്ന് ചോദിച്ചു.
ഏത് സ്‌ഥാനാർഥിയെ നിർത്തിയാലും ഇതേ നിലപാടായിരിക്കും ഗോവിന്ദൻ സ്വീകരിക്കുക. നടപടികൾ പാലിച്ചാണ് പികെ. ശ്യാമളയെ സ്‌ഥാനാർഥിയാക്കിയത്. നിലവിൽ നിശ്‌ചയിച്ചവരേക്കാൾ മികച്ച സ്‌ഥാനാർഥികളുണ്ടാകാം. വ്യത്യസ്‌ത മാനദണ്ഡങ്ങൾ പാലിച്ചാണ് കണ്ണൂർ ജില്ലയിൽ സ്‌ഥാനാർഥികളെ നിശ്‌ചയിച്ചത്.
പല ജില്ലകളിലും നേതാക്കൻമാരുടെ ഭാര്യമാരും ബന്ധുക്കളും സ്‌ഥാനാർഥിയായിട്ടുണ്ട്. അത് ബന്ധുത്വം മാത്രം പരിഗണിച്ചല്ല. അവരുടെ പാർട്ടിയിലെ പ്രവർത്തനം പരിഗണിച്ചാണ്. അതുപോലെയും ശ്യാമളയെയും സ്‌ഥാനാർഥിയാക്കിയത്. കണ്ണൂർ ജില്ലയിൽ രണ്ട് വനിതാ സ്‌ഥാനാർഥികൾ ഉണ്ടാകണമെന്ന് പാർട്ടി തീരുമാനിച്ചു. ശ്യാമളയുടെ പേര് ഉയർന്നുവന്നത് പാർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ലെന്നും കെകെ. രാഗേഷ് പറഞ്ഞു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































