തൃശൂർ: കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസിൽ തിരിച്ചെടുക്കാൻ തീരുമാനം. തന്റെ മുൻകാല വിവാദ പരാമർശങ്ങളിൽ ലാലി ജെയിംസ് ഖേദം പ്രകടിപ്പിക്കുകയും കെപിസിസിക്ക് മാപ്പ് എഴുതി നൽകുകയും ചെയ്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ലാലിയെ കോൺഗ്രസിൽ തിരിച്ചെടുത്തേക്കും. തൃശൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ലാലി ജെയിംസ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. പെട്ടിയിൽ കാശെത്തിച്ചവർക്ക് മേയർ പദവി വിറ്റെന്നും മേയർ സ്ഥാനത്തേക്ക് കൂടുതൽ കൗൺസിലർമാരും തന്റെ പേരാണ് മുന്നോട്ടുവെച്ചതെന്നും ലാലി പറഞ്ഞിരുന്നു.
നാല് വട്ടം കൗൺസിലറായ തനിക്ക് മേയർ പദവിക്ക് അർഹതയുണ്ടെന്നും എന്നാൽ സാധാരണക്കാരി ആയതിനാൽ പരിഗണിച്ചില്ലെന്നും പണം നൽകാൻ ഇല്ലായിരുന്നുവെന്നും ലാലി പറഞ്ഞിരുന്നു. ഇതോടെയാണ് ലാലി ജെയിംസിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
തിരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവർത്തകരെയും നേതാക്കളെയും ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലാലിയെ തിരിച്ചെടുക്കുന്നത്. പുറത്താക്കപ്പെട്ട കാലയളവിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ ലാലി യുഡിഎഫിന് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം






































