കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ട. സ്‌ത്രീയടക്കമുള്ള രണ്ട് പേരിൽ നിന്ന് വൻ എംഡിഎംഎ ശേഖരമാണ് പിടിച്ചെടുത്തത്. മുക്കം പൂളപ്പൊയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ പി. (36), പൂളപ്പൊയിൽ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്‌ഹാനത്ത് (45) എന്നിവരെയാണ് മുക്കം പോലീസ് സ്‌റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്‌ത സ്‌ഥലങ്ങളിൽ നിന്നായി ഡാൻസാഫ് സംഘം പിടികൂടിയത്.
രണ്ടിടങ്ങളിൽ നിന്നായി ഇരുവരും വിൽപ്പനയ്‌ക്കെത്തിച്ച രണ്ടേമുക്കാൽ കിലോഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മുഹമ്മദ് ഹനീഫയെ ഇന്ന് പുലർച്ചെ മുക്കം ആഗസ്‌ത്യൻമൂഴി സിവിൽ സ്‌റ്റേഷന് മുൻവശം വെച്ച 517 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. അഞ്ച് ദിവസം മുൻപ് ഡൽഹിയിലേക്ക് റെയ്‌ഹാനത്തിനൊപ്പം ലഹരി വാങ്ങുന്നതിനായി ഇയാൾ പോയിരുന്നു.
തിരിച്ച് നാട്ടിലെത്തി എംഡിഎംഎ മറ്റൊരാൾക്ക് വിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഹനീഫയും ഒരു സ്‌ത്രീയും ഒന്നിച്ച് ലഹരി എത്തിക്കാൻ പോയതായി റൂറൽ എസ്‌പിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡാൻസാഫ് നടത്തിയ ഓപ്പറേഷനിലൂടെയാണ് സംസ്‌ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വിൽപ്പനക്കാരിൽ ഒരാളായ മുഹമ്മദ് ഹനീഫ പിടിയിലാവുന്നത്.
ഡെൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനായി ഇയാൾ വിമാന യാത്രകളും നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. റെയ്‌ഹാനത്തിന്റെ യാത്രകൾ നിരന്തരം നിരീക്ഷിച്ചുവന്ന പോലീസ് സംഘത്തിന് ഇവർ ഇടയ്‌ക്കിടെ മുഹമ്മദ് ഹനീഫ വാടകയ്‌ക്കെടുത്തിരുന്ന വീട്ടിൽ താമസിക്കുന്നതായി വിവരം കിട്ടിയിരുന്നു.
തുടർന്ന് നടത്തിയ റെയ്‌ഡിലാണ് 2.286 കിലോഗ്രാം എംഡിഎംഎ പിടികൂടിയത്. ആറുമാസം മുൻപ് ഹനീഫ വാടകയ്‌ക്കെടുത്ത ഈ വീട്ടിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. വർഷങ്ങളായി ഒഡീഷയിൽ നിന്നും കാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വിൽപ്പന നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.
Most Read| അച്‌ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും






































