കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ഇയാൾ നിലവിൽ ഒളിവിലാണ്.
തനിക്ക് ഈ സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും കള്ളക്കേസിലേക്ക് തന്നെ ബോധപൂർവം കുടുക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ റാം വാദിച്ചു. നേരത്തെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
ഏപ്രിൽ പത്തിനാണ് നിതിൻ രാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടർന്നാണ് മകൻ ആത്‍മഹത്യ ചെയ്‌തതെന്നാണ് നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതി. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു.
നിതിൻ രാജിന്റെ മരണത്തെ തുടർന്ന് അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയായ ഡോ. റാമിനെയും രണ്ടാം പ്രതിയായ ഡോ. കെടി. സംഗീത നമ്പ്യാരെയും കോളേജ് മാനേജ്മെന്റ് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. സംഗീത നമ്പ്യാർ കണ്ണൂർ അസി. പോലീസ് കമ്മീഷണർക്ക് മുന്നിൽ ഹജരായി മൊഴി നൽകിയിരുന്നു.
Most Read| ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകി ബജറ്റ്



































