കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുമരണം. രാത്രിയിലും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മന്ത്രിമാരായ ടി. സിദ്ദിഖ്, എപി അനിൽകുമാർ സംഭവസ്‌ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.
മുഖ്യമന്ത്രി വിഡി. സതീശനുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. പരിക്കേറ്റവർ ചികിൽസയിൽ കഴിയുന്ന വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡിഐജി കെ. കാർത്തികിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. കനത്ത മഴയിലും മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ യുദ്ധകാല അടിസ്‌ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്.
ഹിറ്റാച്ചി, ജെസിബി ഉൾപ്പടെയുള്ളവ ഉപയോഗിച്ച് മീനാക്ഷി പാലത്തിന്റെ മുകൾ ഭാഗത്ത് മണ്ണിടിഞ്ഞ പ്രദേശത്തെ മണ്ണ് നീക്കികൊണ്ടിരിക്കുകയാണ്. ആരെങ്കിലും ഇതിനകത്ത് അകപ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സ്‌പോട്ട് ലൊക്കേഷൻ ക്യാമറകളും എത്തിച്ചിട്ടുണ്ട്. മണ്ണിനടിയിൽ ചലനമുണ്ടെങ്കിൽ കൃത്യമായി കണ്ടെത്താൻ ഇത് സഹായിക്കും. രണ്ട് സ്‌നിഫർ ഡോഗുകളും സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ അഞ്ചുപേരുടെ മരണം സ്‌ഥിരീകരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റ ഒമ്പത് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. നിസാരമായി പരിക്കേറ്റ രണ്ടുപേരെ ഡിസ്‌ചാർജ് ചെയ്‌തു.
ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്‌ജയ് താക്കൂർ, രജനീഷ്, തൻമയ് ഘോഷ്, കൂപമാൽ (ജയ), കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. സന്തോഷ് കുമാർ മേപ്പാടി പോലീസ് സബ് ഇൻസ്‌പെക്‌ടർ ആണ്.
നിർമാണ മേഖലയിൽ കൂട്ടിയിട്ട മണ്ണാണ് വലിയ തോതിൽ ഇടിഞ്ഞു റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിച്ചത്. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവെച്ചിരുന്നു. പ്രദേശത്ത് ഉണ്ടായിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. അഗ്‌നിരക്ഷാ സേനാംഗങ്ങൾ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ദുരന്തനിവാരണ സേനകൾ പ്രദേശത്ത് എത്തിയിട്ടുണ്ട്.
വൻതോതിൽ മണ്ണൊലിച്ചെത്തിയതോടെ പ്രദേശത്തെ വീടും പള്ളിയും ബസ് സ്‌റ്റോപ്പും തൊഴിലാളികളുമായി വന്ന ബസുകളും പൂർണമായി മണ്ണിനടിയിലായി. മീനാക്ഷി പാലവും അപകടാവസ്‌ഥയിൽ ആണ്. അതേസമയം, മുൻകരുതലിന്റെ ഭാഗമായി ചുളിക്ക ജിഎൽപി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് കാഞ്ഞിരോട് പോളിടെക്‌നിക് കോളേജിലേക്ക് മാറ്റി. 142 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
Most Read| അഹമ്മദാബാദ് സ്‍ഫോടനക്കേസ്; 38 പ്രതികൾക്ക് വധശിക്ഷ, ശരിവെച്ച് ഹൈക്കോടതി



































