കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. തുരങ്കപാത നിർമാണം നടത്തുന്ന കരാർ കമ്പനി ദിലീപ് ബിൽഡ്‌കോണിന്റെ അഞ്ച് ഇതര സംസ്‌ഥാന തൊഴിലാളികളെയാണ് ഇനി കണ്ടെത്താനുള്ളത്.
ഇന്നലെ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. നാല് സോണുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുക. പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ പ്രത്യേക പരിശോധന നടത്തും. കാണാതായവരെ പുഴയിലൂടെ ഒഴുകിപ്പോവാനുള്ള സാധ്യതയാണ് പരിശോധിക്കുന്നുണ്ട്.
അതേസമയം, മണ്ണിടിച്ചിൽ ദുരന്തത്തിൽ അന്വേഷണം നടത്താൻ വിദഗ്‌ധ സമിതിയെ സർക്കാർ ഇന്ന് നിയോഗിക്കും. രണ്ട് അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്. തുരങ്ക നിർമാണത്തിന് പാരിസ്‌ഥിതിക അനുമതി ലഭിച്ചത് എങ്ങനെ? നിർമാണത്തിനായി കേന്ദ്ര സർക്കാർ നൽകിയ പാരിസ്‌ഥിതിക അനുമതിയിലെ കർശന വ്യവസ്‌ഥകൾ കമ്പനി പാലിച്ചിട്ടുണ്ടോ? ഇവർ രണ്ടുമാണ് വിദഗ്‌ധ സമിതി പരിശോധിക്കുക.
അന്വേഷണം പൂർത്തിയാകുന്നതുവരെ തുരങ്കപാത നിർമാണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. തുരങ്കപാതയ്‌ക്ക് കേന്ദ്രം പാരിസ്‌ഥിതിക അനുമതി കൊടുത്തപ്പോൾ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്‌മപരിശോധന നടത്തും. അതിനുശേഷം മാത്രമേ തുരങ്കപാതയുടെ പ്രവൃത്തികൾ പുനരാരംഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ വ്യക്‌തമാക്കിയിട്ടുണ്ട്.
മന്ത്രിമാരായ ടി. സിദ്ദിഖ്, എപി. അനിൽകുമാർ എന്നിവർ ജില്ലയിൽ തുടരുന്നുണ്ട്. മുഖ്യമന്ത്രി വിഡി. സതീശൻ ഇന്നലെ ദുരന്തസ്‌ഥലവും ആശുപത്രിയും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദനും ഇന്ന് അപകട സ്‌ഥലവും ആശുപത്രിയിൽ ഉള്ളവരെയും സന്ദർശിക്കും.
അപകടത്തിൽ ഇതര സംസ്‌ഥാന തൊഴിലാളികളായ മൂന്നുപേരാണ് മരിച്ചത്. അഞ്ചുപേരെ കാണാതായി. പത്തുപേർ ചികിൽസ തേടി. മൂന്നുപേരെ ഇന്നലെ ഡിസ്‌ചാർജ് ചെയ്‌തു. മൂന്നുപേർ ഐസിയുവിലാണ്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ അവരുടെ നാടുകളിലേക്ക് കൊണ്ടുപോയി.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം





































