പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചിറ്റൂർ എംഎൽഎയുമായ കെ. അച്യുതൻ അന്തരിച്ചു. 76 വയസായിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.
1996 മുതൽ 2016 വരെ ചിറ്റൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ മകനാണ്. കേരള വിദ്യാർഥി യൂണിയനിലൂടെയാണ് കെ അച്യുതൻ പൊതുപ്രവർത്തന രംഗത്തെത്തിയത്. 1950ൽ കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിലെ കർഷക കുടുംബത്തിൽ ജനിച്ച അച്യുതൻ, കർഷകരുടെ ഇടയിൽ പ്രവർത്തിച്ചാണ് രാഷ്‌ട്രീയരംഗത്ത് സജീവമായത്.
ദീർഘകാലം ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാനായിരുന്നു. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്‌ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേനായിരുന്ന കെ അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
1996ൽ കെ. കൃഷ്‌ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. പിന്നീട് 2001, 2006, 2011 വർഷങ്ങളിലും വിജയം ആവർത്തിച്ചു. ഭാര്യ: സികെ സുധ. മകൾ: എ. ഷീബ (ഹൈക്കോടതി അഭിഭാഷക). മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി.
Most Read| ഹോർമുസിൽ പുതിയ നീക്കവുമായി ഇറാൻ; എക്‌സ്‌ക്ളൂഷൻ സോൺ ഏർപ്പെടുത്തും



































