ഇടുക്കി: അടിമാലിയിൽ ഒരുവയസുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. കുട്ടികളുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്. അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടിൽ അഫ്സലിന്റെ മക്കളായ രിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം.
തിന്നർ അകത്തുചെന്നാണ് കുട്ടികൾ മരിച്ചതെന്നാണ് പിതാവ് പോലീസിന് നൽകിയ മൊഴി. എന്നാൽ, തിന്നർ അല്ല കീടനാശിനി അകത്തുചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിൽ കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടികളിൽ ഒരാളെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റെയാളെ അടിമാലിയിൽ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഒരു കുഞ്ഞ് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിയശേഷമാണ് മരിച്ചത്. മൃതദേഹങ്ങൾ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു കുട്ടിയുടെ ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് ഇവർ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. വീട്ടിൽ താമസിച്ച് തുടങ്ങുംമുൻപേതന്നെ കീടനാശിനി വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഉയരമുള്ള സ്ഥലത്താണ് കീടനാശിനി വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇത് ചോർന്ന് നിലത്ത് വീണിട്ടുണ്ട്. ഇതിൽ കുട്ടികളുടെ കൈപ്പാടുകൾ പതിഞ്ഞിട്ടുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Most Read| ഡ്രോണാക്രമണം; സൗദിയിലെ എണ്ണ പൈപ്പ് ലൈന് കേടുപാട്; പ്രവർത്തനം നിർത്തി



































