തിരുവനന്തപുരം: ആവശ്യത്തിന് ബസുകളില്ലാത്തത് വ്യാപക പരാതികൾക്ക് ഇടയാക്കിയതിനെ തുടർന്ന് ഗതാഗത മന്ത്രിയുടെ ഇടപെടൽ. ആവശ്യകതക്ക് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പ്രവൃത്തി ദിവസങ്ങളിൽ 300 ബസുകൾ വരെ അധികമായി സർവീസ് നടത്താനാണ് നിർദേശിച്ചിരിക്കുന്നത്.
രാവിലെയും വൈകിട്ടുമാണ് സർവീസുകൾ കൂട്ടുക. കെഎസ്ആർടിസിയെ മാത്രം യാത്രക്ക് ആശ്രയിച്ചിരുന്ന റൂട്ടുകളിൽ വരെ മതിയായ യാത്രക്കാരില്ലെന്ന വാദമുന്നയിച്ച് സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു. ഇതുമൂലം യാത്രാക്ളേശങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. 4500ഓളം സർവീസുകളിൽ 2600–2700 സർവീസുകൾ മാത്രമാണ് ഇപ്പോൾ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സർവീസുകൾ ആയതിനാൽ നിർത്തി യാത്രകൾക്ക് വിലക്കുണ്ട്. യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് ചിലയിടങ്ങളിൽ ബസുകൾ നിർത്താറുണ്ട്.
ബസുകളിൽ 10 പേരെയെങ്കിലും നിർത്തികൊണ്ടുള്ള യാത്രകൾ അനുവദിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പിന്റെ മുന്നിലുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല. മാത്രമല്ല നിലവിലുള്ള നിർത്തിയാത്ര നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബസ് സർവീസുകളുടെ എണ്ണം കൂട്ടി പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി നിർദേശം നൽകിയത്.
യാത്രക്കാരുണ്ടെങ്കിലും യാത്രാസൗകര്യമില്ലാത്ത അവസ്ഥയാണ് പല റൂട്ടുകളിലും. ഇത്തരം റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ കുറഞ്ഞതോടെ സമാന്തര സർവീസുകൾ ശക്തമാണ്. സർക്കാർ ജീവനക്കാരടക്കം ഇത്തരം സമാന്തര സർവീസുകളെയാണ് ആശ്രയിക്കുന്നത്. അനധികൃത സമാന്തര സർവീസുകൾക്കെതിരേ കർശന നടപടികളെടുക്കാൻ നിർദേശം നൽകിയിട്ടും ഇതുവരെയും ഇതിൽ തീരുമാനമായിട്ടില്ല.
കോവിഡിനെ തുടർന്ന് നഷ്ടമായ സ്ഥിരം യാത്രക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. ഇതിനുവേണ്ടി സൂപ്പർ ക്ളാസ് സർവീസുകളിലും എസി ലോഫ്ളോർ ബസുകളിലും ആഴ്ചയിൽ 3 ദിവസം 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 70 ശതമാനത്തോളം സീറ്റുകളിൽ റിസർവേഷനോടെയാണ് സൂപ്പർ ക്ളാസ് സർവീസുകൾ ഇപ്പോൾ ഓടുന്നത്.
Read also: കസ്റ്റഡിയില്‍ സൂക്ഷിച്ച 103 കിലോ സ്വര്‍ണ്ണം കാണാതായി; അന്വേഷണത്തിന് ഉത്തരവ്