ചെന്നൈ : സിബിഐ കസ്‌റ്റഡിയില്‍ നിന്നും റെയ്ഡില്‍ പിടികൂടിയ 103 കിലോ സ്വര്‍ണ്ണം കാണാതായി. ഏകദേശം 45 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം 2012 ല്‍ സുരാന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും സിബിഐ പിടിച്ചെടുത്തതാണ്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. തമിഴ്‌നാട് സിബി-സിഐഡി ആയിരിക്കും സംഭവം അന്വേഷിക്കുക.
സുരാന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണ്ണത്തില്‍ നിന്നാണ് 103 കിലോ സ്വര്‍ണ്ണം കാണാതായത്. സുരാനയുടെ നിലവറയിലായിരുന്നു സ്വര്‍ണ്ണം മുഴുവന്‍ സിബിഐ സീല്‍ ചെയ്‌തു പൂട്ടിയത്. അവിടെ നിന്നുമാണ് സ്വര്‍ണ്ണം കാണാതായത്. എന്നാല്‍ സ്വര്‍ണ്ണം തൂക്കിയപ്പോള്‍ ഉണ്ടായ പിഴവാണ് ഇതിന് കാരണമെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ വിശദീകരണം. സ്വര്‍ണ്ണം പിടിച്ചെടുത്തപ്പോള്‍ ഒരുമിച്ചാണ് തൂക്കിയതെന്നും, പിന്നീട് സുരാനയും എസ്ബിഐയും തമ്മിലുള്ള വായ്‌പ ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനായി ഓരോ ആഭരണങ്ങളും പ്രത്യേകമായാണ് തൂക്കിയതെന്നും സിബിഐ പറയുന്നു. അതിനാല്‍ തൂക്കത്തില്‍ ഉണ്ടായ വ്യത്യാസമാണ് ഇപ്പോള്‍ ഉണ്ടായതെന്ന വാദത്തിൽ ഉറച്ചു നില്‍ക്കുകയാണ് സിബിഐ. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കോടതി തയ്യാറായിട്ടില്ല.
ജസ്‌റ്റിസ് പ്രകാശ് അധ്യക്ഷനായ ബെഞ്ചാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ 6 മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ലോക്കല്‍ പൊലീസിന് അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടിയില്‍ സിബിഐ അതൃപ്‌തി അറിയിച്ചു. ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ അഭിമാനക്ഷതം ഉണ്ടാകുമെന്നാണ് സിബിഐയുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
Read also : കര്‍ഷക സമരം: ചില ശക്‌തികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു; രവിശങ്കര്‍ പ്രസാദ്