ന്യൂഡെല്‍ഹി : ഡെല്‍ഹിയില്‍ കര്‍ഷക സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കേന്ദ്രം. കൂടാതെ ചില ശക്‌തികള്‍ കര്‍ഷക സമരത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഇത്തരത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവരില്‍ രാജ്യത്തിന്റെ പരമാധികാരം വരെ ചോദ്യം ചെയ്യുന്ന ആളുകള്‍ ഉണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ശക്‌തമാക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ആരോപണങ്ങളുമായി കേന്ദ്രം മുന്നോട്ട് വരുന്നത്. കര്‍ഷക സമരത്തില്‍ ഇടത് മാവോയിസ്‌റ്റ് ശക്‌തികളുടെ നുഴഞ്ഞുകയറ്റം ഉണ്ടായെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പീയുഷ് ഗോയലും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമമന്ത്രിയും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ കര്‍ഷക സമരം ഇന്ന് 17 ആം ദിവസത്തിലേക്കെത്തി. നിയമം പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കാനും, ട്രെയിന്‍ തടയല്‍ സമരം തുടങ്ങാനുമാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചാബില്‍ നിന്നും 150 വാഹനങ്ങളിലായി കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഡെല്‍ഹിയിലേക്കുള്ള ജയ്‌പൂർ, ആഗ്ര ദേശീയപാതകള്‍ കൂടി ഉപരോധിക്കാനുള്ള നീക്കം ഇന്ന് തുടങ്ങും. ഇതിനായി ഉത്തര്‍പ്രദേശ്, രാജസ്‌ഥാന്‍, ഹരിയാന എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്ന് ഉച്ചക്ക് ശേഷം ദേശീയപാതകള്‍ ലക്ഷ്യം വച്ച് നീങ്ങും.
Read also : ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി അമേരിക്ക; തിങ്കളാഴ്‌ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും