കൊച്ചി: മലയാള ചലച്ചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതം മൂലം അത്യാസന്ന നിലയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്‌പിറ്റൽ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാ രചയിതാവുമാണ് ഷാനവാസ്. ഇദ്ദേഹം 2015ല്‍ സംവിധാനം ചെയ്‌ത ‘കരി’ എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് കോയമ്പത്തൂർ ആശുപത്രിയിൽ എത്തിച്ചത്.
രാത്രി ഒമ്പതു മണിയോടെ വിദഗ്‌ധ ചികിൽസക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തരമണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. കൊച്ചിയിലേക്കുള്ള വഴിമധ്യേ വീണ്ടും ഹൃദയാഘാതം ഉണ്ടായതായി മെഡിക്കൽ വിദഗ്‌ധർ പറഞ്ഞു.
കോയമ്പത്തൂർ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയും ആംബുലന്‍സിൽ വച്ച് രക്‌തസ്രാവം ഉണ്ടായിരുന്നു. ആശുപത്രിയിലെത്തുന്ന സമയത്ത് തന്നെ മസ്‌തിഷ്‌ക മരണം സംഭവിച്ചിരുന്നു എന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. ഈ വാർത്തയറിഞ്ഞ മുഖ്യധാരാ മാദ്ധ്യമങ്ങളും സിനിമാ സംഘടനകളും സാമൂഹിക മാദ്ധ്യമങ്ങളും ഇന്ന് ഉച്ചയോടെ മുതൽ ഇദ്ദേഹം മരിച്ചതായി വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു.
എഡിറ്ററായി സിനിമയിലെത്തിയ ഷാനവാസ് ജാതീയത വിഷയമായ ‘കരി’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക സ്‌ഥാനം ഉറപ്പിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒടിടി പ്ളാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്‌ത സിനിമയാണ് ‘സൂഫിയും സുജാതയും‘. നിലവിൽ മരണവാർത്ത ആശുപത്രി ആധികൃതരുമായും കുടുംബവുമായും ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.
Must Read: തൽസമയ ഓൺലൈൻ വായ്‌പ; കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക്