മലപ്പുറം : സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ മൃതദേഹം ഖബറടക്കി. മലപ്പുറം ജില്ലയിലെ നരണിപ്പുഴ മസ്‌ജിദുല്‍ റഹ്‌മാനിയ്യ ഖബര്‍സ്‌ഥാനിലാണ് ഷാനവാസിന്റെ മൃതദേഹം ഖബറടക്കിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിൽസയിലായിരുന്ന ഷാനവാസ് ഇന്നലെ രാത്രി 10.20ഓടെയാണ് മരിച്ചത്.
അട്ടപ്പാടിയില്‍ വച്ച് തന്റെ സിനിമയുടെ തിരക്കഥ രചനക്കിടെയാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തെ വിദഗ്‌ധ ചികില്‍സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമുണ്ടായതിന് പിന്നാലെ തലച്ചോറില്‍ ഉണ്ടായ രക്‌തസ്രാവം അദ്ദേഹത്തിന്റെ ആരോഗ്യസ്‌ഥിതിയെ പ്രതികൂലമായി ബാധിച്ചിരുന്നു. കൊച്ചിയിലേക്കുള്ള യാത്രക്കിടെ അദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതമുണ്ടായി. ഇതാണ് മരണകാരണമായി പറയുന്നത്.
കോവിഡ് കാലത്ത് ഒടിടി റിലീസ് ചെയ്‌ത ആദ്യ മലയാള സിനിമയായ ‘സൂഫിയും സുജാതയും’ മലയാളി പ്രേക്ഷകമനസിനെ വളരെയധികം കീഴ്‌പ്പെടുത്തിയിരുന്നു. ഷാനവാസിന്റെ സംവിധാനത്തിലും തിരക്കഥയിലും പുറത്തിറങ്ങിയ രണ്ടാം ചിത്രമായിരുന്നു സൂഫിയും സുജാതയും. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘കരി’ നിരൂപകര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ച ചെയ്‌ത ചിത്രങ്ങളില്‍ ഒന്നാണ്. ജാതീയതയെ കുറിച്ച് ചര്‍ച്ച ചെയ്‌ത സിനിമയായിരുന്നു കരി. ഇപ്പോള്‍ തന്റെ മൂന്നാം സിനിമയുടെ തിരക്കഥ രചനക്കിടെയാണ് ഹൃദയാഘാതം വില്ലനായെത്തി അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നത്.
Read also : ക്രിസ്‌തുമസ്, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണം; മുഖ്യമന്ത്രി