കൊച്ചി : കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നും സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഹൃദയാഘാതം മൂലം അത്യാസന്ന നിലയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്‌പിറ്റൽ വെന്റിലേറ്ററില്‍ കഴിയുന്ന ഷാനവാസിനെ ആംബുലന്‍സിലാണ് കൊച്ചിയിലെത്തിക്കുന്നത്.
ഒന്നര മണിക്കൂര്‍ കൊണ്ട് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കാനാണ് നീക്കം. അതിനാല്‍ ട്രാഫിക് ക്രമീകരണത്തിന് പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് സംവിധായകന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയിലാണ്.
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാ രചയിതാവുമാണ് ഷാനവാസ്. ഇദ്ദേഹം 2015ല്‍ സംവിധാനം ചെയ്‌ത ‘കരി’ എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് കോയമ്പത്തൂർ ആശുപത്രിയിൽ എത്തിച്ചത്.
വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഷാനവാസിനെയും കൊണ്ട് ആംബുലന്‍സ് ഇതിനോടകം തന്നെ കൊച്ചിയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍-പാലക്കാട്-മണ്ണുത്തി-ചാലക്കുടി വഴി കൊച്ചിയിലെത്താനാണ് ശ്രമം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ഷാനവാസിനെ മാറ്റുന്നത്.
Read also : അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് മുൻ എസ്‌പിക്കെതിരെ നടപടി വേണമെന്ന് കോടതി