തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിളിന് എതിരെ നടപടി വേണമെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. ഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. വിധിന്യായത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരാമർശം ഉളളത്. അഭയക്കേസിന്റെ ആരംഭം മുതൽ തെളിവുകൾ നശിപ്പിച്ച് കേസ് അട്ടിമറിക്കാൻ മൈക്കിൾ ശ്രമിച്ചുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
സിസ്‌റ്റർ അഭയയെ തലക്കടിച്ച് കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കോടതി വിധിന്യായത്തിൽ പറയുന്നത്. ഫാദർ തോമസ് എം കോട്ടൂർ വിവരാവകാശ പ്രവർത്തകനോട് നടത്തിയ കുറ്റസമ്മതം ശക്‌തമായ തെളിവാണ്. കേസിലെ ദൃക്‌സാക്ഷിയായ രാജുവിന്റെ മൊഴിയും വിശ്വസനീയമാണ്. സിസ്‌റ്റർ സെഫിയുടെ വൈദ്യപരിശോധന ഫലവും അടുക്കളയിലെ സാന്നിധ്യവും ശക്‌തമായ തെളിവുകളായി. ഫാദർ കോട്ടൂർ കോൺവെന്റിലെ നിത്യ സന്ദർശകനാണെന്നും വിധിന്യായത്തിൽ പറയുന്നു.
സിസ്‌റ്റർ അഭയകൊലക്കേസിൽ പ്രതികളായ ഫാദർ കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കേസിൽ ഇരുവർക്കും കോടതി ഇന്ന് ശിക്ഷ വിധിച്ചു. ഫാദർ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്‌റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.
Read also: പ്രത്യേക നിയമസഭാ സമ്മേളനം; അനുമതി നല്‍കാത്തത് ഭരണഘടനാ ലംഘനമെന്ന നിലപാട് തള്ളി ഗവര്‍ണര്‍