തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ വിജ്ഞാപനം. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ നടപടികള്‍ തുടരുമ്പോള്‍ തന്നെയാണ് സര്‍ക്കാരിന്റെ വിജ്ഞാപനം. 2013 ഏപ്രില്‍ ഒന്നു മുതലാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്. അന്ന് മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന എല്ലാവരും സ്റ്റാറ്റിയൂറ്ററി പെന്‍ഷന് അര്‍ഹരല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരിന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്നത്. അധികാരത്തില്‍ വന്ന ശേഷം 2018 നവംബറിലാണ് സര്‍ക്കാര്‍ അതിനായി ഒരു സമിതിയെ നിയമിച്ചത്. സമിതിയുടെ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പക്ഷേ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്ന ശേഷം നിയമിതരായ ഉദ്യോഗസ്ഥരെല്ലാം ആ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ആകെ 1.50 ലക്ഷം ഉദ്യോഗസ്ഥരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ളത്. സര്‍ക്കാര്‍ വകുപ്പുകളിലും 34 പൊതുമേഖലാ സ്ഥാപനങ്ങളിലും ഉള്ള ഉദ്യോഗസ്ഥരാണ് ഇവര്‍. മുന്‍പ് വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പദ്ധതി നടപ്പാക്കിയ ശേഷമാണ് നിയമനം ലഭിക്കുന്നതെങ്കില്‍ അവര്‍ക്ക് സ്റ്റാറ്റിയൂറ്ററി പെന്‍ഷന്‍ ബാധകമാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഈ വിഷയവും സമിതിയുടെ പുനഃപരിശോധനക്ക് വിട്ടിരിക്കുകയാണ് എന്നാണ് ധനവകുപ്പ് പിന്നീട് അറിയിച്ചത്. എന്നാല്‍ സമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ സംസ്ഥാനത്ത് ജീവനക്കാര്‍ ശമ്പളത്തിന്റെ 10 ശതമാനമാണ് പങ്കാളിത്ത പെന്‍ഷനിലേക്ക് അടക്കുന്നത്. അതിനൊപ്പം തത്തുല്യമായ തുക സര്‍ക്കാരും അടക്കണം.