മലപ്പുറം : ജില്ലയിലെ ഇടിമുഴിക്കലിൽ 14 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം പിടികൂടി. വേങ്ങര പുല്ലമ്പലം റാഷിദിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 14,18,500 രൂപയുടെ കറൻസിയാണ് അന്വേഷണസംഘം പിടികൂടിയത്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് പണ ദുർവിനിയോഗം പല കേന്ദ്രങ്ങളിലും വ്യാപകമാകാൻ ഇടയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തേഞ്ഞിപ്പലം ഇൻസ്പെക്ടർ എസ് അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിലാണ് പ്രതിയുടെ പക്കൽ നിന്നും പണം കണ്ടെത്തിയത്. കോഴിക്കോട് കുന്നമംഗലത്തുനിന്ന് ഒരാൾ ഏൽപിച്ചതാണെന്നും വേങ്ങരയിൽ മറ്റൊരാൾക്ക് നൽകാനാണ് ലഭിച്ച നിർദേശമെന്നും പ്രതി പോലീസിന് മൊഴി നൽകി.
കുഴപ്പണം കടത്തുന്നതുമായി ബന്ധപ്പെട്ട് മറ്റാർക്കൊക്കെ പങ്കുണ്ടെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. വിവരം എൻഫോഴ്സ്മെന്റിന് കൈമാറിയതായും പോലീസ് പറഞ്ഞു. ബൈക്കിൽ റാഷിദ് പുറപ്പെട്ട വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതനുസരിച്ച് അദ്ദേഹം പരിശോധനക്ക് തേഞ്ഞിപ്പലം പോലീസിനെ നിയോഗിക്കുകയായിരുന്നു.
Read also : മമത ബാനർജിക്കായി പ്രചരണം നടത്താൻ ശരദ് പവാർ ബംഗാളിലേക്ക്