ന്യൂഡെൽഹി: സാരി ധരിച്ചെത്തിയ മാദ്ധ്യമ പ്രവർത്തകക്ക് പ്രവേശനം നിഷേധിച്ച് ഡെൽഹിയിലെ ഒരു റെസ്‌റ്റോറന്റ്. ദക്ഷിണ ഡെൽഹി, അൻസൽ പ്ളാസയിലെ ഒരു റെസ്‌റ്റോ-ബാറിലാണ് മാദ്ധ്യമ പ്രവർത്തകക്ക് പ്രവേശനം നിഷേധിച്ചത്. സാരി ‘സ്‌മാർട് കാഷ്വൽ’ ഡ്രസ് കോഡിന് കീഴിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നിഷേധിച്ചത്.
മാദ്ധ്യമ പ്രവർത്തകയായ അനിതാ ചൗധരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ഇവർ ഫേസ്ബുക്കിൽ പങ്കുവച്ചു. “ഈ വീഡിയോ ശ്രദ്ധയോടെ കേൾക്കുക ‘സാരി ഒരു സ്‌മാർട് വസ്‌ത്രമല്ലാത്ത ഒരു റെസ്‌റ്റോറന്റ് ഡെൽഹിയിൽ ഉണ്ട്,”- അവർ ഫേസ്ബുക്കിൽ കുറിച്ചു.
“ഇന്നലെ എന്റെ സാരി കാരണം ഉണ്ടായ അപമാനം എനിക്ക് ഇതുവരെ സംഭവിച്ച മറ്റേതൊരു അപമാനത്തേക്കാളും വലുതും ഹൃദയഭേദകമാണ്,” അവൾ കൂട്ടിച്ചേർത്തു. അനിതാ ചൗധരി തന്റെ യൂട്യൂബ് ചാനലിലും വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്.
“ഞാൻ വിവാഹിതയാണ്. എന്റെ വിവാഹ വേഷം സാരി ആയിരുന്നു. എനിക്ക് രണ്ട് പെൺമക്കളടങ്ങുന്ന കുടുംബമുണ്ട്. സാരി ധരിക്കുന്നത് എനിക്ക് ഇഷ്‌ടമുള്ള കാര്യമാണ്,”- അനിതാ ചൗധരി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“സാരി ധരിക്കുന്നത് ഞാൻ നിർത്തണമെങ്കിൽ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഡെൽഹി മുഖ്യമന്ത്രി, ഡെൽഹി പോലീസ്, ദേശീയ വനിതാ കമ്മീഷൻ എന്നിവർ ‘സ്‌മാർട് വസ്‌ത്രം’ എന്നതിന് എനിക്ക് ബോധ്യമാകുന്ന ഒരു നിർവചനം നൽകണം,”- അവർ പറഞ്ഞു.
Most Read: ചികിൽസിക്കാൻ എന്തിനാണ് മതം ചോദിക്കുന്നത്? ഖാലിദ് റഹ്‌മാൻ