ഷൊര്‍ണൂര്‍: പാലക്കാട് ഉള്‍പ്പെടെ സംസ്ഥാനത്തെ 6 ജില്ലകളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ അതിവ്യാപനമെന്നു സംസ്ഥാന വനം ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം കൃഷിനാശവും വരുത്തുന്ന ‘അക്കാറ്റിന ഫൂലിക്ക’ വിഭാഗത്തില്‍പെട്ട ഒച്ചുകളാണു വ്യാപിക്കുന്നത്. ജില്ലയിലെ തേങ്കുറുശ്ശി, കുനിശ്ശേരി, വാടാനാംകുറുശ്ശി പ്രദേശങ്ങളിലാണ് കൂടുതലയി ആഫ്രിക്കന്‍ ഒച്ചിന്റെ അതിവേഗ വ്യാപനം. വില്ലിങ്ടണ്‍ ഐലന്‍ഡ് (എറണാകുളം), തമ്പാനൂര്‍ (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട), തലശ്ശേരി (കണ്ണൂര്‍), മീഞ്ച (കാസര്‍കോട്) എന്നിവിടങ്ങളിലും വ്യാപനം രൂക്ഷമാണ്.
സംസ്ഥാന വനം ഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് എന്‍ഡമോളജി വിഭാഗം നടത്തിയ പഠനത്തിലാണു ഗുരുതര സ്ഥിതി കണ്ടെത്തിയത്. ആഫ്രിക്കന്‍ ഒച്ചുകള്‍ വഴി കുഞ്ഞുങ്ങളില്‍ ‘ഇസ്‌നോഫിലിക് മെനിഞ്ചൈറ്റിസ്’ രോഗം വ്യാപിക്കുമെന്നു 2013ല്‍ കൊച്ചിയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മഴ തുടങ്ങുന്നതോടെയാണ് ഒച്ചുകളുടെ വ്യാപനം. മറ്റു ജീവികള്‍ ഇവയെ കാര്യമായി ആഹാരമാക്കാത്തതിനാല്‍ ആവാസവ്യവസ്ഥയ്ക്കു പുറത്താണ് ഈ അധിനിവേശ ജീവിയുടെ സ്ഥാനം. ഒരു ഒച്ച് 500 മുട്ടകള്‍ വരെ ഇടുമെന്നതു വ്യാപനത്തിന്റെ തോതു വര്‍ധിപ്പിക്കുന്നു.
കോന്നിയില്‍ ഇവ റബര്‍ മരങ്ങളിലെ പാലു കുടിച്ചു വറ്റിക്കുന്നതായി കണ്ടെത്തി. വാഴ, ജാതി, കൊക്കോ തുടങ്ങിയ കൃഷികള്‍ക്കാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വലിയ നാശം വരുത്തുന്നത്. പച്ചക്കറിക്കൃഷിക്കും ചില പ്രദേശങ്ങളില്‍ വലിയ നാശമുണ്ടായി. വാഴയുടെ നീരു കുടിച്ചു വറ്റിച്ചു വാഴ പൂര്‍ണമായും ഉണങ്ങിപ്പോകുന്ന സ്ഥിതിയുണ്ട് ഒച്ചിന്റെ തലഭാഗത്തു കാണപ്പെടുന്ന വിരയാണു കുഞ്ഞുങ്ങളില്‍ ‘ഇസ്‌നോഫിലിക് മെനിഞ്ചൈറ്റിസ്’ രോഗബാധയുണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം ഒച്ചുകളെ ഭക്ഷിക്കരുതെന്ന മുന്നറിയിപ്പ് നേരത്തെ വനം ഗവേഷണ കേന്ദ്രം നല്‍കിയിരുന്നു. ഫോറസ്റ്റ് എന്‍ഡമോളജി വിഭാഗം റിസര്‍ച് സ്‌കോളര്‍ ഡോ. കീര്‍ത്തി വിജയനാണു സംസ്ഥാന വ്യാപകമായി പഠനം നടത്തിയത്.