ബത്തേരി: ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വയനാട്ടിലും കണ്ടെത്തി. ബത്തേരി മൂലങ്കാവിൽ കൃഷിയിടങ്ങളിലാണ് ഭീമൻ ഒച്ചുകളെ കണ്ടെത്തിയത്. പെറ്റുപെരുകി വൻതോതിൽ വിളകൾ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയത് വയനാട്ടിലെ കർഷകർക്ക് പുതിയ വെല്ലുവിളി ആയിരിക്കുകയാണ്. വയനാട്ടിൽ ഇതാദ്യമായാണ് ഇത്രയധികം ഒച്ചുകളെ കണ്ടെത്തുന്നത്. അതേസമയം, ഒച്ചുകളെ കണ്ടെത്തിയ ബത്തേരി മൂലങ്കാവിലെ കൃഷിയിടങ്ങൾ കൃഷിവകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി.
മേഖലയിലെ കർഷകർക്ക് പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ നൽകിയതായി കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. ലോകത്തിലെ വിനാശകാരിയായ ആദ്യ നൂറ് അധിനിവേശ കീടങ്ങളുടെ പട്ടികയിൽ ആഫ്രിക്കൻ ഒച്ചുകളും ഉൾപ്പെടുന്നുണ്ട്. സസ്യങ്ങളും പഴങ്ങളും തുടങ്ങി തടിയും സിമന്റും മണലും വരെ ഇവ ഭക്ഷിക്കും. മനുഷ്യനും ആപത്താണ് ആഫ്രിക്കൻ ഒച്ചുകൾ. നേരിട്ട് സ്‌പർശിച്ചാൽ ശരീരത്തിൽ ചൊറിച്ചിലും വൃണവും ഉണ്ടായേക്കാം. കൂടാതെ, മസ്‌തിഷ്‌ക ജ്വരമുണ്ടാക്കുന്ന നിമ വിരകളുടെ സാന്നിധ്യവും മനുഷ്യനിൽ പടർത്തുന്ന ഒട്ടേറെ ബാക്‌ടീരിയകളും ഇവയിലുണ്ട്.
ഉഭയലിംഗ ജീവിയായതിനാൽ ഒന്നിൽനിന്ന് തന്നെ പെറ്റുപെരുകും. 900 മുട്ടകൾ ഒരു വർഷം ഇടുമെന്നാണ് കണക്ക്. കിഴക്കൻ ആഫ്രിക്കയിലെ തീരദേശ ദ്വീപുകളിൽ നിന്നാണ് ഒച്ചുകൾ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. 1970 കളിൽ പാലക്കാടാണ് കേരളത്തിൽ ആദ്യമായി ഇവയെ കണ്ടെത്തിയത്. 2018ലെ പ്രളയത്തിന് ശേഷമാണ് സംസ്‌ഥാനത്ത് അപകടകരമാംവിധം ഇവ വ്യാപിച്ചത്. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ സൂചകമായും ആഫ്രിക്കൻ ഒച്ചുകളെ വിലയിരുത്തുന്നുണ്ട്.
Most Read: തെരുവ് നായ ആക്രമണം; ഇരുചക്ര വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണി